കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയതായും പോലീസ്. അതേസമയം മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കി.
അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർഥികളുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണ അക്രമം നടത്തിയ കുട്ടികൾക്കുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ വിദ്യാർഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഷഹബാസ് വധക്കേസിൽ മെറ്റയോടും അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്.