പാസ്പോര്‍ട്ട് നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ചവര്‍ക്ക് ജനനത്തീയതി തെളിയിക്കാനുള്ള രേഖ സംബന്ധിച്ചാണ് പുതിയ മാറ്റം. ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ജനനസർട്ടിഫിക്കറ്റ് മാത്രമാകും ഇനി പരിഗണിക്കുക. 1967 പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24 ലെ വ്യവസ്ഥകൾ പ്രകാരമാണ് പാസ്‌പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്തത്. 2023 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കാണ് പുതിയ ഭേദഗതി ബാധകമാകുക. മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റുകൾ മാത്രമേ തെളിവായി അംഗീകരിക്കുകയുള്ളൂ. 2023 ഒക്ടോബർ 1 ന് മുന്‍പ് ജനിച്ചവർക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകൾ സമർപ്പിക്കാം.
ജനന സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിൽനിന്നുള്ള ടിസി, സ്കൂൾ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ പഠനം നടത്തിയ സ്കൂൾ ബോർഡിൽനിന്നുള്ള ജനനതീയതി വ്യക്തമാക്കുന്ന രേഖ, പാൻ കാർഡ്, സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സർവീസ് രേഖകൾ (ഇതു വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തണം. വിരമിച്ചവരാണെങ്കിൽ പെൻഷൻ രേഖകൾ സമർപ്പിക്കാം), ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എൽഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇൻഷുറൻസ് രേഖ എന്നിവയാണ് പാസ്പോര്‍ട്ട് അപേക്ഷിക്കാനായി അംഗീകരിച്ചിരിക്കുന്ന മറ്റ് രേഖകള്‍. പാസ്‌പോർട്ട് അപേക്ഷകർക്ക്, പ്രത്യേകിച്ചും രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തത് സാധാരണമായതിനാലാണ് ഇതുവരെ പാസ്‌പോർട്ട് നിയമങ്ങളിലെ വ്യവസ്ഥകളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതിരുന്നത്.
പാസ്പോര്‍ട്ടില്‍ മറ്റ് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് അപേക്ഷകന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇനിമുതല്‍ പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ വിലാസം പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ബാർകോഡ് വഴി ഈ വിവരം ലഭ്യമാകും. സിംഗിൾ പേരന്‍റുള്ളവരുടെയും വേര്‍പിരിഞ്ഞ മാതാപിതാക്കളുടെ കുട്ടികള്‍ക്കും വേണ്ടി അവസാനപേജിൽ മാതാപിതാക്കളുടെ പേരും അച്ചടിക്കില്ല. പാസ്‍പോര്‍ട്ടുകള്‍ക്ക് പുതിയ കളര്‍കോഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ചുവപ്പ്, സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള, മറ്റുള്ളവർക്ക് നീല എന്നീ നിറങ്ങളിലാകും പാസ്‌പോർട്ട് ലഭിക്കുക. ഫെബ്രുവരി 24 ന് വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഭേദഗതി പ്രാബല്യത്തില്‍ വരും.