കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുവയസുകാരിയുടെ മരണം ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ. കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷാ അനിരുദ്ധന്റെയും മകൾ ഏകഅപർണികയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
കഠിനമായ വയറുവേദനയെത്തുടർന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. തുടർന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിച്ചശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തിൽ കയറിയില്ല. ഇതേത്തുടർന്ന് നഴ്‌സിങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
ആദ്യം തിരിഞ്ഞുനോക്കാത്ത ആശുപത്രി അധികൃതർ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ചൊവ്വാഴ്ച രാവിലെയോടെ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതർ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കൾ പറയുന്നു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി. ബുധനാഴ്ച വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടക്കും.
അതേസമയം, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.