കോതമംഗലം: അമ്മയോടൊത്ത് കുളിക്കാനിറങ്ങിയ 15കാരി മുങ്ങിമരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിനി മരിയ (15) മുങ്ങി മരിച്ചതിന് പിന്നാലെ ഞായറാഴ്ച (ഇന്ന്) അമ്മ ജോമിനിയും (39) മരണത്തിന് കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയയാണ് ശനിയാഴ്ച മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മാതാവ് ജോമിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.
കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിന് സമീപം ജോമിനിയും രണ്ട് മക്കളും കുളിക്കുന്നതിനിടെ മരിയ ഒഴുക്കിൽപ്പെടുകയായിരുന്നു. മകളെ രക്ഷിക്കുന്നതിനിടെ ജോമിനിയും മുങ്ങിപ്പോയി. ഇളയമകൾ ജൂലിയയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നീട്, ഫയർഫോഴ്സെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന്, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ ശനിയാഴ്ച വൈകിട്ടോടെ തന്നെ മരിച്ചു. മരിയ കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.