ബീഹാർ: ബേട്ടിയയിൽ റോഡരികിൽ നടന്നുകൊണ്ടിരുന്ന നൃത്ത പരിപാടി കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിലേക്ക് അമിതവേഗതയിൽ എത്തിയ ബസ് ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിനടുത്തുള്ള പരൗ തോല ബങ്കത്വയ്ക്ക് സമീപം ഇന്നലെ രാത്രി വൈകിട്ടാണ് അപകടം നടന്നത്.
ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നതിനായാണ് പ്രദേശത്ത് പരിപാടി സംഘടിപ്പിച്ചത്. ആഘോഷ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തിൽ കുഞ്ഞിന്റെ പിതാവും മരിച്ചവരിൽ ഉൾപ്പെടുന്നു. ദേവേന്ദ്ര ദുബെയാണ് മരിച്ച കുഞ്ഞിന്റെ പിതാവ്. ബഹദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോല ദുബെ, ദേവേന്ദ്ര ദുബെ, ചംഗൂർ റാം മരിച്ച മറ്റു നാലുപേർ
ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിൽ നടന്നുകൊണ്ടിരുന്ന പരിപാടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിപാടി കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗോരഖ്പൂരിൽ നിന്ന് ബെറ്റിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിനെ മറികടക്കുന്നതിനിടെയോ, അതല്ലെങ്കിൽ ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെയോ ബസ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയതായാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരെ ബെറ്റിയയിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം കൂടുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ചും ബസിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.






