ലഖ്‌നൗ: മൊറാദാബാദിൽ ഭർത്താവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭാര്യയും കാമുകനും. കേസിൽ നാലുപേർ അറസ്റ്റിൽ. മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവന്നു. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകളുണ്ടായി.
ആറുവർഷംമുൻപ് വിവാഹിതരായ പവൻ-ആഞ്ചൽ ദമ്പതിമാർക്ക് മൂന്നുവയസ്സുള്ള ഒരു മകളുണ്ട്. പവനെ കൊല്ലാൻ ദിവസങ്ങൾക്കു മുൻപേ പ്രതികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി സഹോദരി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശിഖയുടെ കാമുകനായ അജയനെ കൂടി പദ്ധതിയിൽ പങ്കാളിയാക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം പ്രതികൾ പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ സംഘം പവനെ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഏകദേശം മൂന്നുമണിക്കൂറോളം പ്രതികൾ പവനെ ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചു. പവൻ അവശനായതോടെ സംഘം ബലമായി വിഷം ഉള്ളിൽ ചെന്നുവെന്ന് ഉറപ്പാക്കി. മരണം ഉറപ്പായതോടെ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽനിന്ന് താഴേക്ക് തള്ളിയിട്ടു.
പവൻ വിഷംകഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ അയൽവാസികളോട് പറഞ്ഞത്. എന്നാൽ പവന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ൃനാല് പ്രതികളേയും കോടതിയിൽ ഹാജരാക്കി.


















































