ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൻ്റെ അന്തസ് താഴ്ത്തി അസംസ്കൃതവും അശ്ലീലവും മാന്യതയില്ലാത്തതുമായ ഭാഷ ഉപയോഗിച്ചതായി ബിജെപി ആരോപിച്ചു. വ്യാഴാഴ്ച നടന്ന രചനാത്മക കോൺഗ്രസ് ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണെന്ന തരത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. കൂടാതെ ബിജെപിയെയും ആർഎസ്എസിനെയും ജോക്കർമാരുടെ കൂട്ടം എന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി ശക്തമായ മറുപടി നൽകി. “”രാഹുൽ ഗാന്ധി, നീ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്. എന്നായിരുന്നു ജോഷിയുടെയുടെ പ്രതികരണം.
“പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും പോലെ, അധികാര ശ്രേണിയിലൂടെ ഉയർന്നതല്ല, കുടുംബ പരമ്പര കൊണ്ടോ രാജവംശ രാഷ്ട്രീയം കൊണ്ടോ അല്ല അദ്ദേഹം ഉയർന്നത്. രാഹുൽ ഗാന്ധി ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ, രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള മണ്ടത്തരവും നിരാശയും പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രിയെ അപമാനിച്ചതിലൂടെ ഗാന്ധി ഇന്ത്യൻ ജനതയെ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ‘ജോക്കർമാരും ക്ലൗണുകളും’ എന്ന് വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മോദിയുടെ വിദേശനയത്തെ പരിഹസിക്കുന്നതിനിടെ വേദിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുകയും, വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആലിംഗനങ്ങളെ പരാമർശിച്ച് അതിനെ നയതന്ത്രത്തിന്റെ പ്രതീകമായി പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ചും സന്ദീപ് ദീക്ഷിത് പരിഹാസ പരാമർശം നടത്തി. രാഹുൽ ഗാന്ധിയും അതിനോട് പ്രതികരിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രാഹുൽ ഗാന്ധിയെ മാനസികമായി നിരാശനായ വ്യക്തി എന്ന് വിശേഷിപ്പിച്ചാണ് വിമർശിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം മര്യാദയുടെ എല്ലാ പരിധികളും കടന്നുവെന്നും സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി എംപി ബൻസുരി സ്വരാജും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാപരമായ പദവിക്ക് ചേരുന്നതല്ലെന്ന് അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ മീമുകൾക്കും റീലുകൾക്കും വേണ്ടി വിലകുറഞ്ഞ പരാമർശങ്ങൾ നടത്തുന്ന നേതാവിനുപകരം ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ പങ്ക് നിർവഹിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ബൻസുരി സ്വരാജ് പറഞ്ഞു.
കേന്ദ്രമന്ത്രി സുകാന്ത മജുംദാറും രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും ലക്ഷ്യമിട്ട് നടത്തിയ ‘അശ്ലീല തമാശകൾ’ പൊതുരംഗത്തെ ചർച്ചകളുടെ നിലവാരം വീണ്ടും താഴ്ത്തിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ അതിനൊപ്പം ചിരിച്ചതും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.





