തിരുവനന്തപുരം: മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്ത് 25-30 രൂപയ്ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയേറ്ററുകളിൽ 250-300 രൂപ വരെ ഈടാക്കുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിനുള്ളിൽ കയറിയാൽ അത്ഭുതലോകത്ത് എത്തിയ പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
കുട്ടികളുമായി സിനിമ കാണാൻ പോകുന്ന മാതാപിതാക്കൾക്ക് പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങണമെങ്കിൽ ആയിരം രൂപയെങ്കിലും വേണ്ടിവരുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ചായ വാങ്ങാൻ പോലും ലോണെടുക്കേണ്ട സ്ഥിതിയാണെന്നും മേയർ പരിഹസിച്ചു.
ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ പരിധിയിലല്ലെങ്കിലും വിഷയത്തിൽ നിയന്ത്രണം വേണമെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.






