ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് വിജയ്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ജനക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കാണ് വിജയ് ആദ്യ അംഗീകാരം നൽകിയത്. സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സുരക്ഷാസേന രൂപീകരിക്കാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ രണ്ട് പദ്ധതികളും.
സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന ആദ്യ പൊതുപ്രസംഗത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് ശക്തമായ വിമർശനവും ഉന്നയിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ തമിഴ്നാട്ടിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സമഗ്രമായ ധവളപത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വൻ കടബാധ്യതയിലേക്ക് നയിച്ചതാണ് മുൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെന്നാണ് വിജയിന്റെ ആരോപണം.
“തമിഴ്നാടിനെ ഏകദേശം 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാക്കിയാണ് മുൻ സർക്കാർ അധികാരം വിട്ടത്. ജനങ്ങൾക്ക് യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാനാണ് ധവളപത്രം പുറത്തിറക്കുന്നത്,” എന്ന് വിജയ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പത്രികയിൽ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്കായിരിക്കും തന്റെ സർക്കാരിന്റെ പ്രധാന പരിഗണനയെന്നും വിജയ് വ്യക്തമാക്കി.
ചെറിയ പാർട്ടികളുടെ പിന്തുണയോടെ രൂപം കൊണ്ട സർക്കാരിന്റെ സ്ഥിരതയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വിജയ് മറുപടി നൽകി. ഭരണത്തിൽ ഒന്നിലധികം അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനങ്ങൾ തന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“എന്റെ സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുക. ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾക്ക് മാറ്റിവെക്കാം,” എന്നാണ് വിജയ് പറഞ്ഞത്.
ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങൾ, ടി.വി.കെ പ്രവർത്തകർ, തൃഷയുൾപ്പെടെയുള്ള സിനിമാതാരങ്ങൾ എന്നിവരടങ്ങിയ വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷിയായത്.
120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയത്. വിജയിയോടൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പുറത്തുവിട്ട മന്ത്രിസഭ പട്ടികയിൽ കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ല. വിശ്വാസവോട്ടെടുപ്പിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുകയെന്നാണ് സൂചന.
പുതിയ മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുന്നത് 29 കാരിയായ സെല്‍വി എസ് കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എം.എൽ.എയായ കീർത്തനയാണ് മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും. ടി.വി.കെ യിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം.എൽ.എ എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവർ പോളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കേണ്ട രാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുന്നതിനിടെയാണ് ഭരണത്തിൽ ശക്തമായ നേതൃത്വവും വ്യക്തമായ നിയന്ത്രണവും ഉണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചത്. പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളും നിലപാടുകളും തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

















































