കോഴിക്കോട്: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ നിന്ന് യു.ഡി.എഫ് പിൻമാറണമെന്ന് വി.ശിവൻകുട്ടി. പി.എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ രേഖാമൂലം കേന്ദ്രസർക്കാരിനെ അറിയിച്ചതാണെന്നും ശിവൻകുട്ടി പറഞ്ഞു. സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കെ.എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി? അന്ന് തങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്തുവന്നിരിക്കുന്നു. യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് പാദസേവ ചെയ്യുകയാണെന്നും വി.ശിവൻകുട്ടി വിമർശിച്ചു. പി.എം ശ്രീയിൽ ഒപ്പിട്ട് എൽ.ഡി.എഫ് സർക്കാർ പണം വാങ്ങിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ആദ്യം ഒപ്പുവെച്ചിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കി. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ കത്ത് നൽകിയിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. പി.എം ശ്രീ പദ്ധതിയും എസ്.എസ്.കെ ഫണ്ടും വ്യത്യസ്തമാണ്. കണക്കുകളിൽ തന്നെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വ്യക്തമാണെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.



















































