അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മുന്നിൽ മുട്ടുമടക്കില്ലെന്ന തീരുമാനത്തിൽ ചൈന. ട്രംപിന്റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. അതേസമയം ചൈനക്കെതിരെ വീണ്ടും ട്രംപ് 145% തീരുവ ചുമത്തി. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്. ഇതോടെ ട്രംപ് ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തുകയായിരുന്നു.
ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയ്യാറാണ്. പക്ഷെ, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നിലപാട്. അതേസമയം, യുഎസ് സിനിമകളുടെ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന് ചൈന വ്യക്തമാക്കി.
അതേസമയം മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണയിൽ കുതിപ്പ് ഉണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. പ്രധാന സൂചികകൾ വീണ്ടും ഇടിഞ്ഞു. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ ഇന്നലെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കായിരുന്നു ഡോണൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചിരുന്നത്.