വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി അമേരിക്കൻ സൈന്യം. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും മധ്യപൂർവദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം നടത്താൻ ശ്രമിച്ചതിന് തിരിച്ചടിയെന്നാണ് ആക്രമണത്തിൽ അമേരിക്കയുടെ വിശദീകരണം.
അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട പ്രസ്താവന പ്രകാരം, സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണി ET-ന് ഇറാനിലെ IRGC കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന ആക്രമണം ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് ആക്രമണം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെയും മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കെതിരെയും IRGC നടത്തിയതായി പറയുന്ന ആക്രമണശ്രമങ്ങൾക്കുള്ള മറുപടിയാണ് നടപടിയെന്ന് CENTCOM വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിനിടെ ഇറാന്റെ കിഴക്കൻ മേഖലകളിലെ നഗരങ്ങളിൽ നാല് പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമമായ IRNA റിപ്പോർട്ട് ചെയ്തു. ചാബഹാർ, കൊണാരക് കൗണ്ടികളിലാണ് ഇവ പതിച്ചതെന്നാണ് പ്രവിശ്യാ ഉദ്യോഗസ്ഥൻ അലി ഖലീലാബാദിയെ ഉദ്ധരിച്ച് IRNA വ്യക്തമാക്കിയത്. ആക്രമണത്തിൽ നാശനഷ്ടമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഞായറാഴ്ചയും അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം ഇറാനെതിരായ അമേരിക്കയുടെ ആദ്യ ആക്രമണമായിരുന്നു ഇത്. ഹോർമുസ് കടലിടുക്കിൽ കൂടുതൽ മൈനുകൾ സ്ഥാപിക്കുന്നത് തടയുന്നതിനായി ഇറാന്റെ ലറാക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകളാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടതെന്നാണ് യുഎസ് വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ ഇറാൻ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ തടയാൻ കഴിഞ്ഞതായി അമേരിക്ക അറിയിച്ചു. യുഎഇയുടെ സമുദ്രപരിധിക്ക് മുകളിലൂടെ എത്തിയ ഇറാന്റെ ഡ്രോൺ തങ്ങൾ വെടിവച്ചിട്ടതായും യുഎഇ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഏറ്റവും പുതിയ അമേരിക്കൻ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ തിരിച്ചടിച്ചാൽ വളരെ ശക്തമായും ഉയർന്ന തലത്തിലുമുള്ള ആക്രമണം നേരിടേണ്ടിവരുമെന്നും, എന്നാൽ അതായിരിക്കില്ല ഏറ്റവും വലിയ ആക്രമണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കുകയുള്ളൂ എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ ആക്രമണങ്ങൾ ഇറാനെ പരാജയപ്പെട്ട രാഷ്ട്രമായി മാറ്റിയെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാന്റെ നേതൃത്വം ഇല്ലാതായെന്നും സൈന്യം തകർന്നെന്നും സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ ആക്രമണങ്ങൾ ആവശ്യമായി വന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.
“അതുകൊണ്ട് ഞങ്ങൾ അവരെ വീണ്ടും ശക്തമായി അടിക്കില്ലെന്നല്ല. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രതികരണം. അതേസമയം പുതിയ ആക്രമണങ്ങൾക്കിടെ അമേരിക്കയുടെ ഇറാനെതിരായ തന്ത്രത്തിലും മാറ്റം പ്രകടമാണ്. കഴിഞ്ഞ മാസം സൈനിക നടപടികൾക്കൊപ്പം ഇറാനെ സാമ്പത്തികമായി തകർക്കുന്നതിനുള്ള ഉപരോധനടപടികളിലേക്ക് ട്രംപ് ഭരണകൂടം കൂടുതൽ ശ്രദ്ധ തിരിച്ചിരുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടായി അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച ഇറാനെ സാമ്പത്തികമായി തളർത്താനുള്ള ‘Economic D-Day’ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.






