വാഷിംഗ്ടൺ: മധ്യപൂർവ്വേഷ്യയിൽ വീണ്ടും രൂക്ഷമാകുന്ന സംഘർഷ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യൂഹുവിന് കടുത്ത മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇറാനുമായി സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഇസ്രായേൽ അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുത്തി ഒറ്റപ്പെടാൻ ഇടയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു.
ലെബനൻ പശ്ചാത്തലത്തിൽ സംഘർഷം ഉയരുന്നതിനിടെ ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ്–നെതന്യാഹു ഫോൺസംഭാഷണം നടന്നത്. ‘ബിബി, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം, കാരണം, ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ വൈകാതെ ഒറ്റപ്പെട്ടേക്കാം.’ എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്താൻ അഞ്ച് പ്രാദേശിക രാജ്യങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇറാനു നേരെയുള്ള ഇസ്രയേലിന്റെ തിരിച്ചടിയുടെ വ്യാപ്തി കുറയ്ക്കാൻ താൻ ശ്രമിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ, ഇസ്രായേൽ വ്യോമാക്രമണം ആരംഭിക്കാൻ തീരുമാനിച്ചതായി നെതന്യാഹു വൈകിട്ട് തന്നെ അറിയിച്ചുവെന്നും, ആ സമയത്ത് തന്നെ യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് പുറപ്പെട്ടിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
അതേസമയം, രാജ്യത്തോട് നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ നെതന്യാഹു ഇസ്രായേലിന്റെ നിലപാട് ആവർത്തിച്ചു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ പൂർണമായ അവകാശമുണ്ടെന്നും ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും നെതന്യാഹു തന്റെ ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി. ‘സുഹൃത്തായ പ്രസിഡന്റ് ട്രംപിനോടുള്ള ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് ഞാൻ ഇത് പറയുന്നത്.’ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇതിനിടെ സംഘർഷം താൽക്കാലികമായി ശമിച്ചതായി സൂചനകൾ ലഭിക്കുന്നുണ്ട്. ട്രംപ് പൊതുവായി വെടിവെപ്പ് നിർത്തുക എന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ നിർത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഏത് സമയത്തും വീണ്ടും ഏറ്റുമുട്ടൽ തുടങ്ങാനുള്ള സാധ്യത നിലനിൽക്കുന്നു.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. എന്നാൽ ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഒരു സമാധാന കരാറിലും എത്തില്ലെന്ന് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളക്കെതിരെ ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾ നിയന്ത്രിക്കണമെന്ന് ട്രംപ് മുമ്പും ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമൂഹം കൂടുതൽ ഇടപെടൽ ആവശ്യമാണ് എന്ന നിലപാടാണ് ഉയരുന്നത്.

















































