അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തുടക്കത്തിൽ പതിവ് ശൈലിയിൽ തുഴയുകയായിരുന്നു മുംബൈ ഇന്ത്യൻസ് താരം തിലക് വർമ. 22 പന്തിൽ തിലക് നേടിയത് വെറും 19 റൺസ്. കൃത്യമായ ടൈമിങ് ഇല്ലാത്ത ഷോട്ടുകൾ, മിസ് ഹിറ്റുകൾ തുടങ്ങി ഈ സീസണിലെ പതിവു കാഴ്ചകൾതന്നെ. മുംബൈയിലും ഇന്ത്യൻ ടീമിലും മധ്യനിരയിൽ വെടിക്കെട്ട് തീർക്കുന്ന, രാജ്യാന്തര ടി20 കരിയറിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയിട്ടുള്ള താരമാണെന്നോർക്കണം.
14-ാം ഓവറിന് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തിയതിനു ശേഷമാണ് രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ട് ഇടവേള വരുന്നത്. ഈ ഇടവേളയ്ക്കിടെ ഹാർദിക്, തിലകിനോട് കണക്കിന് എന്തോ പറയുന്നുണ്ടായിരുന്നു. ശരിക്കും തിലകിനെ നിർത്തിപ്പൊരിക്കുകയായിരുന്നു മുംബൈ ക്യാപ്റ്റൻ. പിന്നീട് ക്രീസിൽ കണ്ടത് മറ്റൊരു തിലകിനെയായിരുന്നു. ആദ്യ 22 പന്തിൽ വെറും 19 റൺസ് മാത്രമെടുത്ത തിലക് പിന്നീട് കത്തിക്കയറി ഒടുവിൽ 45 പന്തിൽ സെഞ്ചുറിയുമടിച്ചു (101*). ഹാർദിക്കിന്റെ ശകാരത്തിനു ശേഷം നേരിട്ട 23 പന്തിൽ നിന്ന് തിലക് അടിച്ചെടുത്തത് 82 റൺസ്.
അതേസമയം എന്താണ് ആ സമയം ഹാർദിക്, തിലകിനോട് പറഞ്ഞതെന്ന് തിലക് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘അദ്ദേഹം എന്നോട് ആക്രോശിക്കുക തന്നെയായിരുന്നു. ‘തു കരേഗ, തു കർക്കെ ദിഖായേഗ!”) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദയവായി അൽപം ശാന്തനാകൂ ഭയ്യാ എന്ന് ഞാൻ മറുപടി നൽകി. എനിക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട എന്ന് ഞാൻ പറഞ്ഞു.” – മത്സര ശേഷം അവതാരകൻ ഇക്കാര്യം ചോദിച്ചപ്പോൾ തിലക് മറുപടി നൽകി. തനിക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്ന് ഹാർദിക് ആത്മവിശ്വാസം നൽകുകയായിരുന്നുവെന്നും തിലക് കൂട്ടിച്ചേർത്തു.
താൻ തിലകിനോട് പന്ത് ശ്രദ്ധിച്ച് അടിച്ചുകളിക്കാനാണ് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം. ‘പന്ത് ശ്രദ്ധിക്കുക, അടിക്കുക’ എന്ന ലളിതമായ സന്ദേശമാണ് താൻ നൽകിയത്. തിലകിന്റെ കഴിവിൽ തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സ്വാഭാവികമായി കളിക്കാൻ ആവശ്യപ്പെടുകയാണ് താൻ ചെയ്തതെന്നും പാണ്ഡ്യ വ്യക്തമാക്കി.
When Tilak Varma struggling at 19 off 22 balls, a strict word from Hardik Pandya changed everything—he smashed 82 runs off the next 23 balls and scored his first IPL century 🔥#GTvsMI #MIvsGT pic.twitter.com/ouipWuWThk
— Sekar 𝕏 (@itzSekar) April 20, 2026













































