ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാൽ തടവ് ശിക്ഷ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്ന ബിൽ അടക്കം സുപ്രധാന നിയമനിർമാണ നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിരവധി നിർണായക ബില്ലുകൾ അവതരിപ്പിക്കാനാണ് മോദി സർക്കാർ നീക്കം നടത്തുന്നത്.
പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ 2026 എന്ന പേരിലാകും വന്ദേമാതരത്തെ അപമാനിക്കുന്നത് തടയുന്നതിനുള്ള ബിൽ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കും.
വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുകയോ, പാടുന്നതിനിടെ മനഃപൂർവം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷയ്ക്ക് സമാനമായിരിക്കും ഇത്. നിലവിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് പ്രത്യേക ശിക്ഷാ വ്യവസ്ഥകൾ നിലവിലില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയതോടെയാണ് ബിൽ പാർലമെന്റിലേക്ക് എത്തുന്നത്.
അതേസമയം, ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ഭേദഗതി ബിൽ കൂടി ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ ഭേദഗതികൾക്കെതിരെ ക്രൈസ്തവ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ബിൽ പാർലമെന്റിൽ ചർച്ചയാകുമ്പോൾ പ്രതിഷേധം ശക്തമാകാനാണ് സാധ്യത.
എഫ്‌സിആർഎ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിബിസിഐ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ നീക്കത്തിൽ സിബിസിഐ വീണ്ടും നിലപാട് വ്യക്തമാക്കാൻ സാധ്യതയുണ്ട്.
ഇതിനുപുറമെ, ആദായ നികുതി ഭേദഗതി ബിൽ, സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്തുന്നതിനുള്ള ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ എന്നിവയും സമ്മേളനത്തിൽ അവതരിപ്പിക്കും.
അതേസമയം ഏറെ ചർച്ചയായ മണ്ഡല പുനർനിർണയ ബില്ലും, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് 30 ദിവസം ജയിലിൽ കഴിയേണ്ടിവന്നാൽ അയോഗ്യത വരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലും നിലവിലെ സമ്മേളന അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായി 360 എംപിമാരുടെ പിന്തുണയാണ് സർക്കാരിന് വേണ്ടത്.
നിലവിൽ എൻഡിഎയ്ക്ക് ലോക്സഭയിൽ 292 അംഗങ്ങളാണുള്ളത്. ചില ചെറുപാർട്ടികളുടെയും സ്വതന്ത്ര എംപിമാരുടെയും പിന്തുണ ലഭിച്ചാൽ മാത്രമേ ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കൂ.
അതുകൊണ്ടുതന്നെ വർഷകാല സമ്മേളനം നിയമനിർമാണത്തിനൊപ്പം രാഷ്ട്രീയ നീക്കങ്ങൾക്കും വേദിയാകുമെന്നാണ് വിലയിരുത്തൽ.

















































