പത്തനംതിട്ട: യുവതിയുടെ ചിത്രങ്ങൾ ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീട്ടിൽ കയറി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്നുവിളിക്കുന്ന മനോജ് കെ. തങ്കപ്പൻ (52), കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
യുവതി തുണി കഴുകിക്കൊണ്ടിരിക്കെയാണ് മനോജ് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയത്. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പ്രകോപിതനായ മനോജ് സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. വീടിനുള്ളിൽ അതിക്രമിച്ചുകയറിയ സംഘം യുവതിയെയും ഭർത്താവിനെയും ഭർത്താവിന്റെ അനുജനെയും പ്രായമായ അമ്മയെയും മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ നാലുപേരും തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






