തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്ക് അടുത്ത അഞ്ച് വർഷത്തേക്ക് യാതൊരു ഭീഷണിയുമില്ലെന്നും, 2047 വരെ നഗരസഭയിൽ ബിജെപി ഭരണം തുടരുമെന്ന സാധ്യതയാണ് കാണുന്നതെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.
പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ഈ മാസം 29-ന് നിശ്ചയിച്ചിരിക്കുന്ന കൗൺസിൽ യോഗം മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും, അതിനായുള്ള അജണ്ട ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.
പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ഭരണപക്ഷം അത് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത വിവരം അറിയിച്ചില്ലെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും, കളക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, കൗൺസിലർമാർ ഉൾപ്പെടെ എല്ലാവർക്കും രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
കോർപ്പറേഷനിൽ ഭരണസ്തംഭനം നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. അവധി ദിവസങ്ങളിലും ഉൾപ്പെടെ ഭരണസമിതി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതും മേയറെ ചേംബറിൽ കയറുന്നത് തടയുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരങ്ങൾ ജനാധിപത്യപരമായിരിക്കണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ ഭരണസമിതിക്കെതിരേ ബിജെപി ശക്തമായ സമരങ്ങൾ നടത്തിയിരുന്നെങ്കിലും അന്ന് പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു. കൗൺസിലർമാരല്ലാത്തവർ കോർപ്പറേഷനിൽ കയറി സമരം ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഘർഷത്തിൽ പരിക്കേറ്റ ഡെപ്യൂട്ടി മേയറുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് പൊട്ടലില്ലെന്നും ചെറിയ വേദന മാത്രമുണ്ടെന്നും മേയർ അറിയിച്ചു.
മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനകളെ “കോമഡി”യെന്ന് വിശേഷിപ്പിച്ച മേയർ, അതിനൊന്നും പ്രതികരണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള കെ. മുരളീധരന്റെ ആരോപണങ്ങളോടും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; മലയാളികൾക്കും പ്രിയങ്കരൻ

















































