കൊല്ലം: കടലിൽ പോയ മകനെ കാണാതായ സംഭവത്തിൽ ചർച്ചയ്ക്കിടെയുണ്ടായ പരാമർശത്തിൽ നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം.
കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം. അതേസമയം ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.
അതേസമയം ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞു അപകടമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഗൗതംകൃഷ്ണയോടൊപ്പം അപകടത്തിൽപ്പെട്ട പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണ (47), രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെ ഗൗതംകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണഭഗവാൻ എന്ന വള്ളമാണ് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം മീൻപിടിത്തത്തിനായി പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്തെത്തിയപ്പോൾ ഉയർന്നുപൊങ്ങിയ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
തൊട്ടുമുന്നിൽപ്പോയ വള്ളങ്ങളിലുണ്ടായിരുന്നവർ ഉടൻതന്നെ തിരിച്ചെത്തി വള്ളത്തിലുണ്ടായിരുന്ന മറുനാടൻതൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ മറ്റ് വള്ളങ്ങളിൽകയറ്റി കരയ്ക്കെത്തിച്ചു. വള്ളത്തിലേക്കു കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു.






