വാഷിങ്ടൺ: ഇറാനുമായി തുടരുന്ന സംഘർഷം 100-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തി. എൻബിസിയുടെ മീറ്റ് ദി പ്രസ് പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ ഇറാനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയ ട്രംപ്, ആവശ്യമായാൽ സൈനികമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ ഇറാനികളെ “ഭ്രാന്തന്മാർ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആണവായുധം കൈവശപ്പെടുത്താൻ ഇറാന് അവസരം നൽകാനാവില്ലെന്നും വ്യക്തമാക്കി.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനെ തടയുന്നത് ലോകത്തിനും അമേരിക്കയ്ക്കും വേണ്ടി ചെയ്യുന്ന ഒരു പ്രധാന ഉത്തരവാദിത്വമാണെന്ന് ട്രംപ് അവകാശപ്പെട്ടു.” വളരെ ശക്തവും വളരെ അപകടകരവുമായ ഒരു രാജ്യം – ആണവായുധം ഉപയോഗിക്കുന്നത് തടയേണ്ടി വന്നു, കാരണം അവർ അത് ഉപയോഗിക്കും. അങ്ങനെ അവർ ലോകത്തെ തകർക്കും. അവർ ഭ്രാന്തന്മാരാണ്. അവർ ഭ്രാന്തന്മാരാണ്,” ട്രംപ് പറഞ്ഞു. അതുപോലെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കാത്തതിലൂടെ താൻ ലോകത്തിനും യുഎസിനും ഒരു സേവനം ചെയ്യുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. “നിങ്ങൾ അവരെ ഒരു ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കരുത്, ഞാൻ ലോകത്തിന് ഒരു സേവനം ചെയ്യുകയാണ്. പ്രശ്നങ്ങൾ താൻ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അത് സാധ്യമാകാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കാൻ തയാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഇറാനുമായി സമാധാനകരാറിനായി നടക്കുന്ന ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ട്രംപ് പറഞ്ഞു. ചെറിയ ചില വിഷയങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും, ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇറാൻ ആണവായുധം നിർമിക്കാതിരിക്കാൻ മാത്രമല്ല, അത് സ്വന്തമാക്കുകയോ വാങ്ങുകയോ ചെയ്യാതിരിക്കണമെന്നും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ആദ്യം ഇറാൻ ഈ നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
കരാർ ഉണ്ടാകുകയാണെങ്കിൽ ഇറാനിലെ ആണവസൗകര്യങ്ങൾ സംയുക്തമായി നീക്കം ചെയ്യുമെന്നും, ഇല്ലെങ്കിൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. അതേസമയം, ഈ സംഘർഷം നീണ്ടുനിൽക്കുന്ന യുദ്ധമല്ലെന്നും, മൂന്ന് മാസമായി തുടരുന്ന ഈ പ്രശ്നത്തിൽ വലിയൊരു ഭാഗം വെടിനിർത്തൽ സാഹചര്യത്തിലാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഇറാന്റെ പരമാധികാരി മൊജ്താബാ ഖമനേയിക്ക് ഗുരുതരമായി പരു ക്കേറ്റിരിക്കാമെന്ന അവകാശവാദം ട്രംപ് വീണ്ടും ഉയർത്തി. “അവൻ എവിടെയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എനിക്ക് അറിയാനുള്ള സാധ്യതയുണ്ട്,” എന്നാണ് അദ്ദേഹം പറഞ്ഞത്. കരാറിൽ ഒപ്പുവയ്ക്കുന്നതിൽ ഇറാൻ വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കുമ്പോൾ, ദീർഘകാലമായി നിലനിന്ന നയങ്ങളിൽ മാറ്റം വരുത്തുന്നത് അവർക്ക് എളുപ്പമല്ലെന്നും, അതിന് സമയം വേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക-ഇറാൻ ബന്ധത്തിൽ വീണ്ടും സംഘർഷ സാധ്യതകൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

















































