തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവും കേരളത്തിലെ വലിയ മാഫിയയാണെന്ന ഗുരുതര ആരോപണവും സ്വപ്‌ന ഉന്നയിച്ചു. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് തടയപ്പെട്ടതോടെയാകാം കുടുംബം ഹവാല ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന ആരോപിച്ചു.
പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശത്തെ ബിസിനസ് ഇടപാടുകളെക്കുറിച്ച് താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിലൂടെ ശരിയാണെന്ന് തെളിഞ്ഞതായാണ് സ്വപ്‌നയുടെ അവകാശവാദം. ഇവർ ഒരു സിന്‍ഡിക്കേറ്റായി പ്രവർത്തിച്ചുവെന്നും ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കാര്യങ്ങൾ പൂർണമായി പുറത്തുവരൂവെന്നും അവർ പറഞ്ഞു.
താനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും പലതവണ വിദേശയാത്രകൾ നടത്തുകയും ബിസിനസ് സാധ്യതകൾ പരിശോധിക്കുകയും ഇടപാടുകൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നതായും സ്വപ്‌ന പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വീണ വിജയനുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകൾക്കായിരുന്നുവെന്നും അവർ ആരോപിച്ചു.
അതേസമയം, ഇപ്പോൾ ഉയർന്നുവന്ന ഹവാല ഇടപാടുകളെക്കുറിച്ച് തനിക്ക് നേരിട്ട് അറിവില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രാദേശിക ഇടനിലക്കാരുമായി താൻ ഇടപെട്ടിട്ടില്ലെന്നും വിദേശത്തുള്ളവരുമായാണ് താൻ ബന്ധപ്പെട്ടിരുന്നതെന്നും അവർ പറഞ്ഞു. ട്വന്റിഫോർ ന്യൂസ് ചാനലിനോടാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്.




