ചവറ (കൊല്ലം) : സ്വർണ്ണ വില വർദ്ധിച്ചതോടെ കള്ളന്മാരെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ പിന്നെയെത്തിയത് ആക്രിക്കടയിൽ. പഴയ പുസ്തകങ്ങൾ വിറ്റതിനൊപ്പം സ്വർണ്ണവും ആ കൂടെയായി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് ആക്രിക്കാർ വന്നുപോയതിന്റെ മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെയുള്ള ആഭരണങ്ങൾ കണ്ടെത്തി.
തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്‌ഷനിൽ എ.നിസാറിന്റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്.
23ന് രാവിലെ വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തിൽ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്. ഉടൻ കടയിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉൾപ്പെടെ സാധനങ്ങൾ മറ്റ് ആക്രികൾക്കൊപ്പം മാറ്റിയിരുന്നു.
വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തിൽ വൈകിട്ടു വരെ നടത്തിയ തിരച്ചിലിൽ പെട്ടിയിൽനിന്നു പുറത്തുവീണ കമ്മൽ, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടർന്ന തിരച്ചിലിൽ പെട്ടിക്കുള്ളിൽ നിന്നും മാലയും കണ്ടെത്തി. എന്നാൽ, 4 ഗ്രാം ആഭരണങ്ങൾ കണ്ടെത്താനായില്ല. വീണ്ടെടുത്ത സ്വർണം കടയുടമ നിസാർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ വച്ച് ഉമ്മർകുട്ടിയുടെ ഭാര്യ എം.എസ്.അനിതയ്ക്കു കൈമാറി.

















































