കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷിന്റെ ലക്ഷ്യം സഹോദരിമാർ മാത്രമായിരുന്നില്ല, ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായിയുള്ള വിവരം പുറത്തുവന്നു.
ഇതിനായി കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെൺകുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങൾ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം രണ്ടുവർഷത്തോളമായി പെൺകുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛൻ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലായിരുന്നു. ഈ ഘട്ടത്തിൽ ധനേഷുമായി പെൺകുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛൻ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവർക്കൊപ്പം താമസമാക്കി.
കുറുപ്പംപടിയിൽ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതൽ ഇയാൾ പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഇതിനിടെ സോഷ്യൽമീഡിയയിൽ കണ്ട പെൺകുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവച്ചു. മൂത്ത പെൺകുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛൻ എന്ന നിലയിലായിരുന്നു പെൺകുട്ടികൾ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മർദ്ദത്തിന് വഴങ്ങി പെൺകുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവർ ഉടനെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ധനേഷ് പെൺകുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താൻ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നൽകിയ മൊഴി.