ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് പഴക്കമേറിയ കെട്ടിടം തകർന്നുവീണ് ആറ് പേർ മരിച്ച സംഭവത്തിൽ ബേസ്മെന്റിലെ വെള്ളക്കെട്ടും കെട്ടിടത്തിൽ നടത്തിയിരുന്ന അറ്റകുറ്റപ്പണികളുമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ബേസ്മെന്റിൽ നടത്തിയിരുന്ന ജോലികൾക്കിടെ കെട്ടിടത്തിലെ ഒരു തൂണിന് ഘടനാപരമായ പിന്തുണ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ കെട്ടിടത്തിന്റെ പ്രധാന ഘടന ദുർബലപ്പെടുകയും പിന്നീട് പൂർണമായും തകർന്നുവീഴുകയുമായിരുന്നു.
അതുപോലെ ബേസ്മെന്റിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളക്കെട്ടും പഴയ കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന അറ്റകുറ്റപ്പണികളും ഒരുമിച്ച് കെട്ടിടത്തിന്റെ ഘടനയെ ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. തകർച്ചയുടെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനയും അന്വേഷണവും തുടരുകയാണ്.
അതേസമയം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തിങ്കളാഴ്ച സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. ബേസ്മെന്റിലെ വെള്ളക്കെട്ടും പഴയ കെട്ടിടത്തിൽ നടത്തിയിരുന്ന അറ്റകുറ്റപ്പണികളും ചേർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപകടസ്ഥലത്തെ ഏകദേശം 80 ശതമാനം അവശിഷ്ടങ്ങളും നീക്കം ചെയ്തതായി അവർ അറിയിച്ചു. ബേസ്മെന്റിലെ അവശിഷ്ടങ്ങൾ മാത്രമാണ് ഇനി നീക്കം ചെയ്യാനുള്ളതെന്നും അവർ പറഞ്ഞു. ഇതുവരെ 12 പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇതിൽ ആറ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി.
രക്ഷപ്പെട്ടവരുടെ കുടുംബങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചികിത്സാ നടപടികൾ പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ ഡൽഹിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടകരമായ നിലയിലുള്ള ഒരു കെട്ടിടവും ഒഴിവാക്കില്ലെന്നും ഇത്തരം കെട്ടിടങ്ങൾക്ക് ഘടനാപരമായ സുരക്ഷാ പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സമീപത്തെ മറ്റൊരു കെട്ടിടവും സുരക്ഷാ ഭീഷണിയുയർത്തുന്നതായി അധികൃതർ അറിയിച്ചു. ഏകദേശം 40 മുതൽ 50 വർഷം വരെ പഴക്കമുള്ള ഈ കെട്ടിടം ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിൽ അത് അസ്ഥിരമായ നിലയിലായതിനാൽ ഉടൻ പൊളിക്കുന്നത് അപകടകരമാണെന്ന് ഡൽഹി മന്ത്രി മൻജീന്ദർ സിങ് സിർസ പറഞ്ഞു.
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വലിയ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയായ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നുവരികയാണ്.
അതിനിടെ, അപകടത്തെ തുടർന്ന് സത്യ നികേതൻ മേഖലയിലെ ഒരു കെട്ടിടത്തിനെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) പൊളിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 348-ാം വകുപ്പ് പ്രകാരമാണ് നടപടി. സത്യ നികേതനിലെ ഹൗസ് നമ്പർ 13 അപകടകരവും ജീർണിച്ചതുമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.
ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം കെട്ടിടം ഉടമയോ, താമസക്കാരോ പൊളിച്ചുനീക്കണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ പൊളിക്കൽ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.സി.ഡി തന്നെ കെട്ടിടം പൊളിച്ചുനീക്കുമെന്നും അതിനുള്ള ചെലവ് വസ്തുനികുതി കുടിശ്ശികയായി ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കെട്ടിടത്തിന്റെ അവസ്ഥ സമീപത്ത് താമസിക്കുന്നവർക്കും കെട്ടിടത്തിലെത്തുന്നവർക്കും മാത്രമല്ല, വഴിയിലൂടെ കടന്നുപോകുന്നവർക്കും സമീപ കെട്ടിടങ്ങളിലെ താമസക്കാർക്കും ഭീഷണിയാണെന്നും എം.സി.ഡി ചൂണ്ടിക്കാട്ടി.
അപകടത്തെ തുടർന്ന് സത്യ നികേതൻ മേഖലയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സഫ്ദർജങ് ആശുപത്രി, ധൗല കുവാൻ, ആർ.ടി.ആർ മാർഗ്, ബെനിറ്റോ ജുവാരസ് മാർഗ് എന്നിവയുമായി ബന്ധപ്പെടുന്ന റോഡുകളിൽ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ യാത്രക്കാർ ബാധിത റോഡുകൾ പരമാവധി ഒഴിവാക്കണമെന്നും സാധ്യമെങ്കിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഡൽഹി ട്രാഫിക് പോലീസ് നിർദേശിച്ചു. അപകടസ്ഥലത്തിന് സമീപം വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ആളുകൾ കൂട്ടംകൂടുകയോ ചെയ്യരുതെന്നും പോലീസ് അഭ്യർഥിച്ചു.
ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും മറ്റ് അടിയന്തര സേവന വാഹനങ്ങൾക്കും തടസമില്ലാതെ സ്ഥലത്തെത്താൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് വ്യക്തമാക്കി.






