തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് അരവണ നിർമാണത്തിന് ഉപയോഗിച്ചാൽ മതിയെന്നാണ് ബോർഡിന്റെ തീരുമാനം. ഭക്തർ എത്തിക്കുന്ന നെയ്യ് ശുദ്ധീകരിക്കുന്നതിനായി ശബരിമലയിൽ പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. നെയ്യ് ഇടപാടിൽ മിൽമ ഉദ്യോഗസ്ഥർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാൾ ഇടനിലക്കാരനായെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
മിൽമയിൽനിന്ന് ശബരിമലയിലേക്ക് എത്തേണ്ട നെയ്യ് മറിച്ചുവിറ്റ ശേഷം പകരം നിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഭവത്തിൽ മിൽമ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ഇടപെടലും അന്വേഷണപരിധിയിൽ വന്നത്.
നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ദേവസ്വം മന്ത്രി വിശദമായ റിപ്പോർട്ട് തേടിയത്. ഏത് കാലയളവിലാണ് നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിയതെന്നും ദേവസ്വം കമ്മീഷണർ പരിശോധിക്കും.
മിൽമയിൽനിന്ന് നെയ്യ് വാങ്ങിയ ദേവസ്വം ബോർഡിനും ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. നെയ്യ് വിതരണം ചെയ്ത മിൽമയുടെ ഭാഗത്തും വാങ്ങിയ ദേവസ്വം ബോർഡിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെ ക്ഷീരവികസന വകുപ്പും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്ഷീരവികസന വകുപ്പ് അന്വേഷണം നടത്തുന്നത്. വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന മണ്ഡലകാലത്ത് നെയ്യ് സംഭരണത്തിലും ഗുണനിലവാര പരിശോധനയിലും കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

















































