തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലഭിച്ച വീഡിയോകളും വിവരങ്ങളും തന്റെ ഓഫീസിൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൻ്റെ ഏത് ആവശ്യവും കേന്ദ്രസർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നിലവിൽ വിദേശത്താണെങ്കിലും വിവരങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനായി ആത്മാർഥമായി പണിയെടുക്കുന്നവർക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ വേദനയുണ്ട്. അപകടത്തിൽ നാല് പേർ മരിച്ചതായാണ് നിലവിലെ വിവരം. എന്നാൽ, അതിൽ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഭയപ്പെടുന്നുണ്ട്. ഒൻപത് പേർ ആശുപത്രിയിലാണെന്നും അഞ്ച് പേരെ കാണാതായതായും കളക്ടറുടെ ഓഫീസിൽനിന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുൻപ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ എന്തെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കേരള സർക്കാർ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവിച്ച ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് പറയുന്നതിനപ്പുറം, ആവശ്യമായ കരുതൽ നടപടികൾ തുടർന്നുണ്ടാകണം. നിലവിൽ സ്ഥിതിഗതികൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും എന്തെങ്കിലും സാങ്കേതിക സഹായമോ വിദഗ്ധ സേവനമോ ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ അത് നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു സംഘത്തെ നിയോഗിച്ച് പുനർപഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















































