കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകൾ ലഹരി കടത്തുമ്പോൾ മുഖ്യമന്ത്രിയും പോലീസും കണ്ണടയ്ക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ ആളുകൾ വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയൻ ആരോപിച്ചു. പയ്യന്നൂരിലെ വിശദീകരണ യോഗത്തിലായിരുന്നു സർക്കാരിനു നേരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനം.
‘ഒരൂ കൂട്ടർ മയക്കുമരുന്നുമായി ഒരു വാഹനത്തിൽ പോകുകയാണ്. വണ്ടി മലപ്പുറത്ത് പോലീസ് നിർത്തിച്ച് പരിശോധിച്ചു. അപ്പോൾ വണ്ടിയുള്ളയാൾ പറഞ്ഞു താൻ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന്. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഇയാൾ തെളിയിച്ചതോടെ പോലീസ് വണങ്ങി നിൽക്കുന്നു. വണ്ടി മുന്നോട്ട് പോകുന്നു. ഇതേ രംഗം കോഴിക്കോടും ആവർത്തിക്കുന്നു. കണ്ണൂരും ഇത് തന്നെ നടക്കുന്നു. കാസർഗോഡ് വച്ച് പക്ഷേ പോലീസ് ഇത് പിടികൂടുന്നു. ഈ ആളെ പിടിച്ചതോടെ മട്ടേ മാറുകയാണ്. അയാളെ സംരക്ഷിക്കാൻ ഉന്നതർ ഇടപെടുന്നു. മയക്കുമരുന്ന് വ്യാപാരികളോട് പോലും ഈ സമീപനമാണ് സർക്കാർ കാണിക്കുന്നത്’. പിണറായി വിജയൻ ആരോപിച്ചു.
അതുപോലെ പയ്യന്നൂരിലെ വിശദീകരണ യോഗത്തിൽ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. പാർട്ടിയെ തകർക്കുക എന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. പാർട്ടി പരസ്യമായി നിലപാട് പറയുമ്പോൾ അതിൽ കാപട്യമുണ്ടായിരിക്കില്ല. പാർട്ടി ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കാറില്ല. പാർട്ടി പറയുന്നത് വസ്തുതയല്ലെന്ന് പ്രചരിപ്പിക്കാനാണ് വി കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. പാർട്ടി നന്നാകണമെന്ന വികാരത്തോടെയല്ല അത് പറഞ്ഞതെന്നും കുഞ്ഞിക്കൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും പിണറായി വിജയൻ പറഞ്ഞു.






