കോട്ടയം: പുലർച്ചെ രണ്ടുമണിയോടെ മഴ തകർത്തുപെയ്യുകയായിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തിലെ മണപ്പാട്ട് ജോണിയുടെ വീടിനെ ആ മഴ നാമാവശേഷമാക്കി. പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും ദാരുണാന്ത്യം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.
പുലർച്ചെ ഏഴുമണിയോടെ ആദ്യം കണ്ടെത്തിയത് മകൻ ജോസഫിന്റെ മൃതദേഹം. അവിടെനിന്ന് രക്ഷാപ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നത് ഇനിയും വലിയ ദൗത്യം. കോൺക്രീറ്റ് പാളികളും മണ്ണും കല്ലും നീക്കി, അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജീനയുടെ മൃതദേഹം കൂടി കണ്ടെത്തിയത്.
ഒരിക്കൽ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും ജീവിതവും നിറഞ്ഞുനിന്നിരുന്ന വീട് ഇന്ന് അവിടെയില്ല. വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു മൺകൂന മാത്രം.
ഉരുൾപൊട്ടലിന്റെ ശക്തിയിൽ വീട് 10 മുതൽ 12 മീറ്ററോളം ദൂരത്തേക്ക് ഒലിച്ചുപോയി. ഇവിടെ ഒരു വീടുണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം പ്രദേശം മാറി.
ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്നത് റെജീനയും മകൻ ജോസഫിനും മാത്രം. ഭർത്താവ് ജോണി സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വയോധികന്റെ വീട്ടിൽ കൂട്ടുകിടക്കാൻ പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. മറ്റൊരു മകൻ ജോലിക്കായി എറണാകുളത്തായിരുന്നു.
ഒരു രാത്രി ഉറങ്ങാൻ പോയ കുടുംബം. പുലർന്നപ്പോൾ അവിടെ അവശേഷിച്ചത് ഓർമകൾ മാത്രം.
ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ അമ്മയെയും മകനെയും തേടുമ്പോൾ പുറത്തുയർന്ന നിലവിളികൾ ദുരന്തത്തിന്റെ വേദനയെ ഇരട്ടിയാക്കി.
അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. മഴ തുടർന്നുകൊണ്ടിരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയും നിലനിന്നിരുന്നു. എന്നിട്ടും മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം തിരച്ചിൽ തുടരുകയായിരുന്നു
കനത്തമഴയിൽ കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് ജീവനുകളാണ് ശനിയാഴ്ച നഷ്ടമായത്.
ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കാണാതായ സുമതിയുടെ മൃതദേഹവും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. അടൂർമല സ്വദേശി രവിയുടെ ഭാര്യയായ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തുനിന്ന് ഏകദേശം 500 അടി താഴെനിന്നാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും ഒരു പ്രദേശത്തെ തന്നെ തകർത്തെറിഞ്ഞു. വീട് തകർന്നു. ജീവിതം തകർന്നു. തിരച്ചിലിനൊടുവിൽ കിട്ടിയത് പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം.
വാഗമൺ കോലാഹലമേട്ടിലും മണ്ണിടിച്ചിൽ ഒരു ജീവനെടുത്തു. ഒറ്റയ്ക്ക് താമസിക്കുന്ന ലീലാമണിയെ സഹായിക്കാനായി വീട്ടിലെത്തിയ കൊച്ചപ്പൻ പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
ലീലാമണിയുടെ വീടിന് മുകളിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം തകർന്നതോടെ പ്രഭാകരൻ മണ്ണിനടിയിൽ കുടുങ്ങി.
മണ്ണിടിയുന്ന ശബ്ദം കേട്ട് ലീലാമണി പ്രഭാകരനെ വിളിച്ചു. പക്ഷേ, പ്രഭാകരന് കേൾവിക്കുറവുണ്ടായിരുന്നതിനാൽ ആ വിളി അദ്ദേഹത്തിന്റെ ചെവിയിലെത്തിയില്ല.


















































