ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷമായി പാകിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്-ഇറാൻ യുദ്ധം ഗുരുതരമായ പ്രഹരമേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധം ചെയ്യുന്ന ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തന്റെ സർക്കാർ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷത്തിന് മുമ്പുള്ള പാകിസ്ഥാന്റെ എണ്ണ ഇറക്കുമതി ബിൽ 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നതായും ഇത് സമ്പദ്‌വ്യവസ്ഥയിൽ അധിക സമ്മർദ്ദം ചെലുത്തിയതായും ഷെഹ്ബാസ് പറഞ്ഞു. മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികൾ ദിവസവും നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുരാതിരിക്കാനും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമാബാദ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
“ഇറാൻ വിദേശകാര്യ മന്ത്രി റഷ്യ സന്ദർശിക്കുന്നതിന് മുമ്പ്, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു, ഒമാനിലെ അദ്ദേഹത്തിന്റെ എല്ലാ മീറ്റിംഗുകളും ആത്മാർത്ഥതയോടെയാണ് നടന്നതെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി, അദ്ദേഹത്തിന്റെ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം… അദ്ദേഹം ഉടൻ തന്നെ ഒരു നല്ല പ്രതികരണം നൽകും,” ഇസ്ലാമാബാദ്, മസ്കറ്റ്, മോസ്കോ എന്നിവിടങ്ങളിലേക്ക് അരഘ്ചി നടത്തിയ സന്ദർശനങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ പദ്ധതിയൊരുക്കുന്നുണ്ട്. അത് ഫലമണിയുമെന്നും സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.


















































