മലപ്പുറം: മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല. അതേസമയം സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങൾ തുടരുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് അറിയുന്നത്.
തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു
പിവി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെൻഷൻ. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. എംആർ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
കൂടാതെ മലപ്പുറം എസ്പി ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് സുജിത് ദാസിനെതിരെ ഡിപ്പോർട്ട്മെന്റ് തലത്തിൽ നടപടിയായത്.