തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (വാവ)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.
രണ്ടുമാസം മുൻപാണ് നാസിയയുടെ വിവാഹം പരവൂർ തെക്കുംഭാഗം സ്വദേശി അൻസറുമായി നടന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസത്തിന് ശേഷം ജോലിസംബന്ധമായി അൻസർ കുവൈത്തിലേക്ക് പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുകഴിയേണ്ടിവന്നതിനെ തുടർന്ന് നാസിയ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നത്.
വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമപ്രകാരം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം തുടരുകയാണ്.


















































