ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകം ചെയ്ത് കഴിച്ചെന്നും നാട്ടുകാർ പറയുന്നു.
അതേസമയം ഒളിവിലായിരുന്ന സജിയെ വീടിന് സമീപത്തുള്ള ജംഗ്ഷനിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വീടിന് പുറകിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങി തൊട്ടടുത്തുള്ള ജംഗ്‍ഷനിലെത്തിയപ്പോൾ മഫ്ടിയിലുണ്ടായിരുന്ന പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു.
പോലീസിനെ കണ്ടു മുങ്ങിയ പ്രതി രണ്ട് ദിവസമായി മലഞ്ചെരുവിൽ തന്നെ ഇരിക്കുകയായിരുന്നെന്നാണ് സൂചന. വിശപ്പ് സഹിക്കാതെ വന്നപ്പോഴാകാം താഴേക്കിറങ്ങിയതെന്നും സംശയമുണ്ട്. അതുപോലെ പിടിക്കപ്പെടുമ്പോൾ സജിയുടെ കൈപ്പത്തിക്ക് പൊട്ടലുണ്ടായിരുന്നു. ശുചിമുറിയിൽ വീണതാണെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും കൊലപാതകത്തിനിടെ ഉണ്ടായ പരുക്കാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണവും പിതാവിന്റെ തിരോധാനത്തിലെ ദുരൂഹതയും നീക്കാൻ സാധിക്കൂ എന്ന് പോലീസ് കരുതുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തെളിവെടുപ്പ് നടത്തും.
അതേസമയം സജിയുടെ മനസ്സ് കല്ലാണെന്നും അവൻ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും സഹോദരി സിനി പറയുന്നു. സജിയുടെ അച്ഛനെ വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവത്തിലും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്. സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരൻ റെജിയും കൊല്ലപ്പെട്ടിട്ട് ഏകദേശം 25 ദിവസത്തോളമായെന്നാണ് പ്രാധമിക നിഗമനം.
ഇരുവരേയും കൊന്ന ശേഷം ഈ ദിവസങ്ങളത്രയും ഒന്നുമറിയാത്ത മട്ടിൽ സജി വീട്ടിൽത്തന്നെയുണ്ടായിരുന്നു. ലഹരിക്കടിമയായ സജി മദ്യപിച്ചുവന്നാൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് സഹോദരി സിനി പറയുന്നത്. ഒരിക്കൽ സഹോദരനുമായുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ വന്ന അമ്മയെ സജി തല്ലിയിരുന്നു. വീട്ടിൽ കയറിയാൽ കൊന്നുകളയുമെന്ന് സജി സിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒരുവർഷമായി വീട്ടിലേക്ക് പോയിട്ടില്ലെന്നും സിനി പറയുന്നു.
അതേസമയം അമ്മയേയും സഹോദരനേയും കാണാതായതിനെക്കുറിച്ച് ചോദിച്ചവരോടൊക്കെ കള്ളം പറഞ്ഞു പിടിച്ചു നിൽക്കുകയായിരുന്നു സജി ചെയ്തത്. അമ്മയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്നും സഹോദരി സിനിയുടെ വീട്ടിലാണെന്നും മാറിമാറിപ്പറഞ്ഞ് സജി എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ, രോഗിയായ മേരിക്കുട്ടിയെ സാധാരണ ആശുപത്രിയിൽ കൊണ്ടുപോകാറുള്ള ഓട്ടോറിക്ഷക്കാരെ ബന്ധപ്പെട്ടപ്പോഴാണ് സജിയുടെ കള്ളം പൊളിഞ്ഞത്.
ഇതോടെ സിനി പോലീസിനെ വിവരമറിയിച്ചു. തന്റെ അമ്മയെയും സഹോദരനെയും കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് ഒരു സന്ദേശം അയച്ചു. വണ്ടൻമേട് പോലീസ് ഈ വിവരം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടർന്ന് അന്ന് വൈകുന്നേരംതന്നെ സിനി നേരിട്ട് നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളെല്ലാം വിവരിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സജി ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.
അതേസമയം ലഹരിക്ക് പണം കണ്ടെത്താനായി വീട്ടിലെ സാധനങ്ങളും കുരുമുളകും കാപ്പിക്കുരുവും വരെ സജി വിറ്റിരുന്നു. കൂടാതെ, തന്റെ കല്യാണമാണെന്ന് കള്ളംപറഞ്ഞ് ഒരാളിൽനിന്ന് പണം കടംവാങ്ങി കൂട്ടുകാരുമൊത്ത് മദ്യപിച്ചതായും വിവരമുണ്ട്.
അതുപോലെ വർഷങ്ങൾക്കു മുൻപ് കാണാതായെന്നും എന്നാൽ അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ സജി സഹകരിച്ചിരുന്നില്ലെന്നും സഹോദരി പറയുന്നു. അച്ഛനും സജിയും തമ്മിൽ ലഹരി ഉപയോഗത്തെച്ചൊല്ലി നിരന്തരം വഴക്കുണ്ടായിരുന്നു. അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയതുപോലെ അച്ഛന്റെ തിരോധാനത്തിന് പിന്നിലും സജി തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
.















































