പത്തനംതിട്ട: പന്തളത്ത് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ബസുകൾ ഇടിപ്പിച്ച സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ദുർഗ എന്ന പേരിലുള്ള സ്വകാര്യ ബസ് രാഖി എന്ന ബസിൽ മനഃപൂർവം ഇടിപ്പിക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് എംവിഡിയുടെ മുന്നറിയിപ്പ്.
“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി, അവനിന്നുമുതൽ പുതിയൊരു മനുഷ്യനാവുകയാണ്… രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പണി വരുന്നുണ്ട് അവറാച്ചാ”… എന്നിങ്ങനെ സിനിമ ഡയലോഗ് ഉൾപ്പെടുത്തിയുള്ള കടുത്ത കുറിപ്പോടെയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംവിഡി പങ്കുവെച്ചിരിക്കുന്നത്. അതുപോലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ഗുണ്ടായിസം റോഡിൽ അനുവദിക്കില്ലെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകി.
അതേസമയം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പന്തളം മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമായിരുന്നു സംഭവം. റോഡിൽ വെച്ച് രാഖി എന്ന ബസിൽ ദുർഗ എന്ന ബസ് മനഃപൂർവം മുട്ടിക്കുന്നതും തുടർന്ന് മുന്നോട്ട് എടുത്ത ശേഷം പെട്ടെന്ന് റിവേഴ്സ് വന്ന് ശക്തമായി ഇടിക്കുന്നതും വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സമയക്രമം തെറ്റിച്ച് ഓടിച്ചതിൻറെ പേരിൽ ദുർഗ ബസിനെതിരേ രാഖി ബസിൻറെ ഉടമ നൂറനാട് പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു. ഇതിൻറെ വൈരത്തിലാണ് രാഖി ബസിലേക്ക് ദുർഗാ ബസ് കൊണ്ടിടിപ്പിച്ചതെന്നാണ് പരാതി. ബസ് ഇടിപ്പിച്ച സംഭവത്തിൽ ദുർഗ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു.
സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസും ബസുകളുടെ പെർമിറ്റും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുകയാണെന്നാണ് അറിയുന്നത്.
















































