ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മുല്ലപ്പെരിയാർ വിഷയം കേരളം ഉന്നയിച്ചത്. സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു.
പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നൽകാമെന്നും കേരളം നിർദേശിച്ചു.
പുതിയ ഡാം യാഥാർഥ്യമായാൽ അതിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന നിലപാടാണ് കേരളം യോഗത്തിൽ മുന്നോട്ടുവച്ചത്.
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം തമിഴ്നാടിന്റെ ജലാവശ്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ ഡാം എന്ന നിർദേശത്തിലൂടെ കേരളം ലക്ഷ്യമിടുന്നത്. നിർമാണച്ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവും ജലവിതരണത്തിൽ തമിഴ്നാടിന് ഉറപ്പ് നൽകാമെന്ന നിലപാടും കേരളത്തിന്റെ നിർദേശത്തിൽ പ്രധാനമാണ്.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലെ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം.
ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യമായ വെള്ളം ലഭ്യമാകൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യോഗത്തിൽ വ്യക്തമാക്കിയത്.
ഇതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും വ്യത്യസ്ത നിലപാടുകൾ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലും വീണ്ടും വ്യക്തമായി. കേരളം സുരക്ഷയ്ക്ക് മുൻതൂക്കം നൽകുമ്പോൾ നിലവിലെ ഡാമിന്റെ പരമാവധി ജലസംഭരണശേഷി വർധിപ്പിക്കണമെന്ന ആവശ്യമാണ് തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നത്.






