കൊൽക്കത്ത: മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ച് ആർജി കർ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിലെ ഇരയായ പെൺകുട്ടിയുടെ അമ്മയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎയുമായ രത്ന ദേബ്‌നാഥ്.
തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തവെയാണ് അവർ ടിഎംസിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്. മകളുടെ വിയോഗത്തെ തന്റെ വ്യക്തിപരമായ നഷ്ടമായും, മമത ബാനർജിയുടെ ഭരണപരാജയത്തെ രാഷ്ട്രീയ പതനമായുമാണ് അവർ ഈ കൂടിക്കാഴ്ചയിൽ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി അധികാരിയെ കണ്ടുവെന്നും സംസ്ഥാനത്ത് നടന്ന അധികാരമാറ്റത്തിന് ശേഷം പഴയ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നീതിക്കായി ശക്തമായി വാദിച്ചുവെന്നും പാനിഹാട്ടി എംഎൽഎ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ‘ഇന്ന് ഞാൻ നബന്നയിലെ 14-ാം നിലയിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ്. അദ്ദേഹത്തിന്റെ പേര് സുവേന്ദു അധികാരി എന്നാണ്. സത്യസന്ധതയുടെ ശക്തി വലുതാണ്.
അനീതിക്കെതിരെ ക്ഷമയോടെ പോരാടുകയേ വേണ്ടൂ. ഇന്ന് മമതയും ഞാനും ഒരേപോലെ വേദനയിലാണ്. എനിക്ക് എന്റെ ഏക മകളെ നഷ്ടമായി, ഞാൻ ജനസേവനത്തിനായി എന്നെ സമർപ്പിച്ചു. അവർക്ക് (മമതയ്ക്ക്) 14-ാം നിലയിലെ തന്റെ കസേര നഷ്ടമായി.’ രത്ന എക്‌സിൽ കുറിച്ചു. മുൻ മുഖ്യമന്ത്രിയും അവരുടെ ‘സംഘവും’ ഇതിലും ദാരുണമായ ഫലം നേരിടേണ്ടി വരുമെന്നും, അത് കാത്തിരുന്ന് കാണാമെന്നും അവർ പറഞ്ഞു. 2024 ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് രത്‌ന ദേബ്‌നാഥിന്റെ മകൾ അതിക്രമത്തിനിരയായത്.
ഡ്യൂട്ടിയിലായിരുന്ന 31 വയസ്സുള്ള പിജി ട്രെയിനി ഡോക്ടർ, അർദ്ധരാത്രിയോടെയാണ് ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ മുറിയിൽവെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും പിന്നാലെ കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തിന് തൊട്ടുപിന്നാലെ തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, കേസ് വേഗത്തിലാക്കുമെന്നും നീതി ഉറപ്പാക്കുമെന്നും പുതിയ ബിജെപി സർക്കാർ പ്രഖ്യാപിച്ചു. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ ജീവിതത്തിൽ നിന്ന് ‘എല്ലാ സന്തോഷവും’ ഇല്ലാതായെന്നും മകൾക്ക് നീതി ഉറപ്പാക്കുക മാത്രമാണ് തന്റെ ഏക ലക്ഷ്യമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രത്ന പറഞ്ഞു. ‘ഞാൻ ഒരു എംഎൽഎ ആയിട്ടുണ്ടാകാം, പക്ഷേ എന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടു. നീതി മാത്രമാണ് എന്റെ ഏക ലക്ഷ്യം. മുഖ്യമന്ത്രിക്ക് ഞാൻ സമർപ്പിച്ച പേരുകൾ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരുമായും പങ്കുവെച്ചിട്ടുള്ളതാണ്.’ അവർ വ്യക്തമാക്കി.



















































