മലപ്പുറം: മൃതദേഹം കണ്ടെത്താതെ കൊലക്കേസ് തെളിയിക്കുന്നത് കേരളാ പോലീസിൽ ഒരുപക്ഷെ ഇതാദ്യമായിരിക്കും. ഷാബാ ഷരീഫ് കൊലപാതക കേസ് പഴുതുകളെല്ലാം അടച്ചു തെളിയിച്ചതിൽ കേരളാ പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നമ്പൂതിരി. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ, കൊലപാതകം നടന്നു 2 വർഷങ്ങൾക്കു ശേഷമാണ് എഫ്ഐആർ പോലും റജിസ്റ്റർ ചെയ്ത്ത. കേരളാ പോലീസിന്റെ അഭിമാനകരമായ നേട്ടം എന്നതിനപ്പുറം, കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാലത്ത് ഇതുപോലെയുള്ള കേസുകളിലെ വിധി വലിയ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിൽ പ്രഥമ ദൃഷ്ട്യാ വളരെ നിസാരമായി തോന്നിക്കുന്ന തെളിവുകൾ വരെ ശേഖരിക്കാനും കോടതിയിൽ അവതരിപ്പിക്കാനും സാധിച്ചത് നല്ല പിന്തുണ പോലീസിൽനിന്ന് ലഭിച്ചതിനാലാണ്. മലപ്പുറം മുൻ എസ്പിയായിരുന്ന സുജിത് ദാസ് ഈ കേസിൽ എടുത്ത താൽപര്യവും നടത്തിയ പ്രയത്നങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ വിഷ്ണു, അനിൽ എന്നിവരെയും പ്രോസിക്യൂട്ടർ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു.
‘‘ഷാബാ ഷരീഫിനെ കൊലപ്പെടുത്തി ശരീരം ചെറിയ കഷ്ണങ്ങളാക്കി പുഴയിൽ ഒഴുക്കാൻ കൊണ്ടുപോയെന്നു പറയുന്ന കാറിൽനിന്നു കിട്ടിയ മുടിക്കഷ്ണങ്ങളാണ് കേസിൽ നിർണായകമായത്. 42 മുടിക്കഷ്ണങ്ങൾ ലഭിച്ചിരുന്നു. കാറിൽനിന്ന് 30 മുടിക്കഷ്ണങ്ങളും ശുചിമുറിയിൽനിന്ന് പുറത്തേക്കുള്ള പൈപ്പിൽനിന്നു ബാക്കി കഷ്ണങ്ങളും കണ്ടെത്തി. മുടി കഷ്ണങ്ങളിലൂടെയാണു മൈറ്റോ കോൺട്രിയൽ ഡിഎൻഎയിലൂടെ ഷാബാ ഷരീഫിലേക്കു എത്തുന്നത്. രണ്ടു പ്രളയം കഴിഞ്ഞിട്ട് പുഴയിൽ തപ്പിയാൽ എന്തു കിട്ടാനാണ്?
കൂടാതെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭിച്ചില്ലെങ്കിലും ശിക്ഷിക്കാമെന്ന് ഇന്ത്യൻ തെളിവു നിയമവും ഇന്ത്യൻ ശിക്ഷാ നിയമവുമൊക്കെ പറയുന്നുണ്ടെങ്കിലും അത് വളരെ അപൂർവമാണ്. കാരണം മരണം തെളിയിക്കണമല്ലോ. ഇതിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു, അയാളെ തടവിൽ പാർപ്പിച്ചു, കൊലപ്പെടുത്തി, മൃതദേഹം നശിപ്പിച്ചു എന്നതെല്ലാം തെളിഞ്ഞു. പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചതെല്ലാം തെളിഞ്ഞു, മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്’’–സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
ഒറ്റമൂലി കൂട്ട് അറിയാൽ 2019 ഓഗസ്റ്റിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നുമാണു കേസ്. കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാംപ്രതി ഷിഹാബുദീൻ, ആറാംപ്രതി നിഷാദ് എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയുടേതാണ് വിധി. ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടുകൊണ്ടും ഉത്തരവായിരുന്നു.