കാക്കനാട്: ചിറ്റേത്തുകരയിലെ ജില്ലാ ജയിലിൽ ജലക്ഷാമം രൂക്ഷമായതോടെ തടവുപുള്ളികളുടെ കുളി മുടങ്ങി. ദിവസവും കുളിച്ചു കുട്ടപ്പനായി കഴിഞ്ഞിരുന്ന തടവുകാരുടെ കുളി ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. കഴിഞ്ഞയാഴ്ച തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ജില്ലാ ജയിലിലെ ജലക്ഷാമം രൂക്ഷമാക്കിയത്.
ഇവിടെ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള സൗകര്യം കുറവാണ്. ഇതോടെ ജല അതോറിറ്റി പൈപ്പിലൂടെയുള്ള വെള്ളം വരവും നിലച്ചു. ഇതോടെ തടവുകാരോട് ഇടവിട്ട ദിവസങ്ങളിൽ കുളിക്കാനാണ് നിർദേശം. പാചകത്തിനും കുടിക്കാനും ഉപയോഗിച്ച ശേഷം മിച്ചമുള്ള വെള്ളമാണ് മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത്. ഇതുമൂലമാണ് തടവുകാർക്ക് നിത്യേന കുളിക്കാനാകാത്ത സ്ഥിതി വന്നത്.
അതേസമയം മൂന്ന് ദിവസം കൂടുമ്പോഴാണ് ജയിലിലേക്ക് ജല അതോറിറ്റി പൈപ്പ് ലൈൻ വഴി വെള്ളം നൽകിയിരുന്നത്. പൈപ്പ് പൊട്ടിയതോടെ ദിവസങ്ങളായി വെള്ളം കിട്ടാത്ത സ്ഥിതിയിലുമായി. കഴിഞ്ഞ ദിവസങ്ങളിൽ പൊള്ളുന്ന വില നൽകി ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചു. സാധാരണ ടാങ്കർ വെള്ളം ആവശ്യം വന്നാൽ തൃക്കാക്കര നഗരസഭ സൗജന്യമായി എത്തിച്ചു കൊടുക്കാറുണ്ട്.പൈപ്പ് പൊട്ടിയത് നഗരസഭാ പ്രദേശത്തെയാകെ ശുദ്ധജല വിതരണത്തെ ബാധിച്ചതിനാൽ നഗരസഭയുടെ ടാങ്കർ വൻ തിരക്കിലാണ്. ഇതുമൂലമാണ് വലിയ വില നൽകി ജയിൽ അധികൃതർ പുറത്തു നിന്നു വെള്ളമെത്തിക്കുന്നത്. ടാങ്കറുകാർക്കും വലിയ തിരക്കായതിനാൽ അവരുടെ കയ്യും കാലും പിടിച്ചാണ് ഒന്നോ രണ്ടോ ലോഡ് നിത്യവും ജയിലിലേക്ക് ലഭ്യമാക്കുന്നത്.
ഇതിനെല്ലാം പുറമേ ജില്ലാ ജയിലിൽ ഇപ്പോൾ പതിവിൽ കൂടുതൽ തടവുകാരുണ്ട്. 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേരാണ് ഇന്നലെ വരെയുള്ള കണക്ക്. ജലക്ഷാമം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 10 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഭൂതലസംഭരണി ഏതാനും വർഷമായി ഉപയോഗിക്കാതെ കിടന്നത് നവീകരിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ ഒരു വാട്ടർ കണക്‌ഷൻ കൂടി എടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.






