തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്ന വിഷയത്തിൽ മുഖ്യമന്ത്രി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്.
ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയ വീഡിയോ താൻ പുറത്തുവിട്ടിരുന്നുവെന്ന് ജനീഷ് കുമാർ പറയുന്നു. എന്നാൽ പിന്നീട് നിയമസഭയിൽ ഇതേ വിഷയത്തിന് മറുപടി നൽകുമ്പോൾ, അവധിയുടെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഒരേ വിഷയത്തിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദയുടെയും ലംഘനമാണെന്ന് ജനീഷ് കുമാർ വിമർശിച്ചു.
അന്തിമമായി തീരുമാനമെടുത്ത വിഷയത്തിൽ നിയമസഭയോട് കള്ളം പറയുന്ന സമീപനം ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന അനാദരവാണെന്നും പൊതുജനം അതിനെ ഗൗരവമായി കാണുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റില്‍ പറയുന്നതിങ്ങനെ
‘വ്യക്തമായ ചോദ്യത്തിന് രണ്ട് തരം വ്യത്യസ്ത മറുപടികൾ സഭാതലത്തിൽ വന്ന സാഹചര്യത്തിൽ മൂലം വളളംകളിയുടെ പ്രദേശിക അവധി സംബന്ധിച്ച് സർക്കാരിന്‍റെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ സഭാ സാമാജികൻ എന്ന നിലയിൽ എനിക്ക് ആഗ്രഹം ഉണ്ട്. നിയമസഭയോട് കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരിത്രവും, പാർലമെന്‍റിന്‍റെ അവകാശങ്ങൾ തടസ്സപ്പെടുത്തിയതിന് എം.പി. സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 1978 ലെ അനുഭവവും അങ്ങ് ഓർക്കുന്നത് നന്നായിരിക്കും. അധികാരദുർവിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ക്ലാസിക് ഉദാഹരണങ്ങളായ ഈ ചരിത്ര സംഭവങ്ങൾ മഹാഭൂരിപക്ഷത്തിന്റെ കരുത്തിൽ ഭരിക്കുന്ന മുഖ്യമന്ത്രി ആവർത്തിച്ചു പഠിക്കേണ്ടതുണ്ട്. മറ്റെവിടെ കളവ് പറഞ്ഞാലും നിയമസഭയോട് അങ്ങ് കള്ളം പറയരുതെന്നും, ജനപ്രതിനിധികളെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്ക് സഭയിലെ ‘ഓൺ’ ആയിരിക്കുന്ന മൈക്കുകൾ എന്നും ഒരു തടസ്സമായിരിക്കുമെന്നും ഞാൻ ഓർമ്മിപ്പിക്കുന്നു.
എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഉള്ളിലിരുപ്പുകൾ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവർക്ക് ഇത്തരം ഇരട്ടമുഖങ്ങൾ ചേരില്ല. അത്തരം സന്ദർഭങ്ങളിൽ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ‘പൂക്കി ചിരി’ സ്വയം ഒരു ബാധ്യതയായി മാറിത്തീരും. രാഷ്ട്രീയത്തിൽ പുലർത്തേണ്ട ഏറ്റവും കുറഞ്ഞ മര്യാദകളിലൊന്ന് ജനങ്ങളോടും സഭയോടും സത്യസന്ധത പുലർത്തുക എന്നതാണെന്നും, കളവ് പറയാതിരിക്കുന്നതുതന്നെ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്നും അങ്ങയെ ഞാൻ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു


















































