കോഴിക്കോട്: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ‘ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല.
പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല.
കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആർക്കും ഏതൊരു സംഘടനയ്ക്കും ആശുപത്രിയിൽ ഭക്ഷണം വിതരണംചെയ്യാം. അത് കമ്യൂണിറ്റി കിച്ചൺ വഴിയാകണമെന്നാണ് മന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ആശുപത്രിക്കുള്ളിൽ ബാനറും കൊടിയും കെട്ടി ഭക്ഷണവിതരണം അനുവദിക്കില്ല. ഭക്ഷണം വിതരണം ചെയ്യുന്നതിന് ബാനറും കൊടിയും എന്തിനാണെന്ന് മന്ത്രി ചോദിച്ചു.
















































