അബുദാബി/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനം ഇന്ത്യ–യു.എ.ഇ. ബന്ധത്തിൽ പുതിയ കരാറുകൾക്ക് വഴിയൊരുക്കി. പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണകളാണ് ഇരുരാജ്യങ്ങളും കൈവരിച്ചത്. പ്രത്യേകിച്ച് ഊർജമേഖലയിലെ പുതിയ നീക്കങ്ങൾ ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾക്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ.
ധാരണപ്രകാരം ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരത്തിൽ യു.എ.ഇ. മുപ്പത് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ സംഭരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ചർച്ചകളിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്.
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്‌സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണ ലഭ്യതയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ശക്തിപകരുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ തന്ത്രപ്രധാന എൽ.പി.ജി. കരുതൽ ശേഖരം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി. കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ ദീർഘകാല എൽ.പി.ജി. വിതരണ കരാറിനും ധാരണയായി.

















































