മുംബൈ: ഏഴുവർഷത്തിനുശേഷം ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണയുമായി രണ്ട് എണ്ണക്കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തി. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് ഇരുപത് ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’ എന്ന കപ്പലും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ‘ഫെലിസിറ്റി’ എന്ന കപ്പലുമാണ് എത്തിയത്. അമേരിക്ക 2019ൽ ഇറാനിയൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഇടപാടാണിത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ അമേരിക്ക ഉപരോധത്തിൽ ഒരുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങിയത്. സമാധാന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ എണ്ണ വരുമാനം തടയുന്നതിനായി തുറമുഖങ്ങൾ നിയന്ത്രിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ അളവിൽ എണ്ണ കൊണ്ടുവന്ന ‘ഫെലിസിറ്റി’ ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ സിക്ക തുറമുഖത്ത് നങ്കൂരമിട്ടു. ഈ കപ്പലിലെ എണ്ണ റിലയൻസ് കമ്പനിയാണ് വാങ്ങിയതെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. പാരദീപ് തുറമുഖത്തടുത്ത കപ്പലിലെ എണ്ണ എത്തിച്ചത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് .
ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും നൂറ് ഡോളറിന് മുകളിൽ ഉയർന്നു. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 102.30 ഡോളറിലും അമേരിക്കൻ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 104.2 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പൂർണമായി തടയുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയാണ് വിലവർധനയ്ക്ക് കാരണമായത്. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിക്കില്ലെന്ന ആശങ്ക ശക്തമായി.
സംഘർഷം തുടരുകയാണെങ്കിൽ ഇതുവരെ കാണാത്തത്ര വലിയ ഊർജപ്രതിസന്ധി ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെ നടക്കുന്ന ഊർജനീക്കങ്ങൾ തടസ്സപ്പെടുത്തുന്നതിനാണ് അമേരിക്കയുടെ നീക്കം. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പോകുന്ന കപ്പലുകളെ രാജ്യഭേദമില്ലാതെ തടയുമെന്ന് അമേരിക്കൻ കേന്ദ്ര സൈനിക കമാൻഡ് അറിയിച്ചു.
ഇറാനിൽ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ആഗോള ഇന്ധന നീക്കത്തിന്റെ ഏകദേശം ഇരുപത് ശതമാനം ഹോർമുസ് കടലിടുക്കുവഴിയായിരുന്നു നടന്നിരുന്നത്. തുടർന്ന് ഇത് കുറയുകയും ചെയ്തു. നിലവിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഇറാന്റെ സുഹൃദ് രാജ്യങ്ങൾക്കാണ് ചരക്കുനീക്കത്തിന് അനുമതി നൽകിയിട്ടുള്ളത്.
ഹോർമുസ് കടലിടുക്ക് പൂർണമായി തടയുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആഗോള ഇന്ധനലഭ്യത കൂടുതൽ കുറയാനും എണ്ണവില വീപ്പയ്ക്ക് 150 ഡോളറിലേക്കു വരെ ഉയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.













































