കൊച്ചി: കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ബോഡി ബിൽഡർമാരെ നേരിട്ട് സർക്കിൾ ഇൻസ്പെക്ടർമാരായി നിയമിച്ച നടപടിയിൽ മുൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞാണ് കായികക്ഷമതയില്ലാത്ത രണ്ടുപേർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിൽ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഈ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹരജി പരിഗണിക്കവെയാണ് ഇടത് സർക്കാരിനെതിരെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. നൂറു മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്തവരെയാണ് ഉന്നത തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. ശാരീരികക്ഷമതാ പരീക്ഷ ജയിക്കാത്ത ഇവർക്ക് നേരിട്ട് സിഐ നിയമനം നൽകിയത്, വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന നിരവധി സബ് ഇൻസ്പെക്ടർമാരുടെ മുകളിലൂടെയാണ്. ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാൻ ചിലർ ശ്രമിക്കുകയാണെന്നും, ആവശ്യമില്ലാത്ത ആളുകളെ നിയമിക്കുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും കോടതി പറഞ്ഞു.
കേരളം കണ്ട എക്കാലത്തെയും മികച്ച രാജ്യാന്തര ഫുട്ബോൾ താരങ്ങളായ ഐ.എം വിജയൻ, ഷറഫലി, കെ.ടി ചാക്കോ എന്നിവർക്ക് പോലും ചട്ടപ്രകാരം എഎസ്ഐ പോസ്റ്റിലാണ് നിയമനം നൽകിയതെന്ന് കോടതി ഓർമിപ്പിച്ചു. അവർ കൃത്യമായി ജോലി ചെയ്താണ് ശമ്പളം വാങ്ങിയത്. എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത രണ്ടുപേർക്ക് നേരിട്ട് സിഐ റാങ്കിലേക്ക് പ്രവേശനം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. സാധാരണഗതിയിൽ ചട്ടപ്രകാരമാണെങ്കിൽ ഇവർക്കും എഎസ്ഐ ആയി മാത്രമേ നിയമനം നൽകാൻ പാടുള്ളൂവെന്നും കോടതി പറഞ്ഞു.






