ഗാസ സിറ്റി: യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഒടുവിൽ പുറത്തെടുത്തു. ഗാസ സിറ്റിയിലെ സെയ്തൂൺ മേഖലയിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും ഗാസ സിവിൽ ഡിഫൻസ് സംഘങ്ങൾ ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ.
ശനിയാഴ്ച ഇമാം അൽ-ഷാഫി മസ്ജിദിന് സമീപം മൃതദേഹങ്ങൾ ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ് നിരത്തിവെച്ചിരുന്നു. ഇതോടെ ഏറെക്കാലമായി പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കാത്തിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ എത്തി. ചിലർ പൂക്കളുമായും കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമായുമാണ് എത്തിയത്. ചിലർ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയുമോയെന്ന പ്രതീക്ഷയിൽ ഓരോ മൃതദേഹത്തിനരികിലും അവർ തിരച്ചിൽ നടത്തി.
യുദ്ധത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗാസ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ തിരച്ചിൽ. സെയ്തൂണിലെ നിരവധി കുടുംബങ്ങളുടെ വീടുകൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അതേസമയം വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഭർത്താവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ മറിയം ഹസൻ അൽ-ബലാവിയുടെ വേദനയും ഈ കൂട്ടവിടവാങ്ങലിൽ നിറഞ്ഞുനിന്നു. ഭർത്താവ് മഹ്മൂദ് ബാലാവിയെയും മക്കളായ ഹല, മായ, മുഹമ്മദ് എന്നിവരെയും നഷ്ടപ്പെട്ടതായി മറിയം പറഞ്ഞു. ജീവനോടെ ശേഷിച്ചത് ഒരു മകൾ മാത്രമാണെന്നും മകൾ ദിവസവും പിതാവിനെ ഓർത്ത് കരയുകയാണെന്നും അവർ പറഞ്ഞു.
“എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു. ഇനി എനിക്ക് ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്. ഞങ്ങളുടെ ജീവിതം മുഴുവൻ നഷ്ടപ്പെട്ടു. എന്റെ മകൾ എല്ലാ ദിവസവും അച്ഛനെ ഓർത്ത് കരയുന്നു, എന്റെ മക്കൾ വിശന്നാണ് മരിച്ചത്,- മറിയം പറഞ്ഞു. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി ആക്രമണത്തിന് ശേഷം ഓരോ ദിവസവും കാത്തിരിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
മരിക്കുന്നതിന് മുമ്പ് തന്റെ മൃതദേഹം സ്വന്തം കൈകളാൽ മറവുചെയ്യണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും മറിയം ഓർത്തെടുത്തു. വർഷങ്ങളോളം ആ ആഗ്രഹം നിറവേറ്റാൻ കഴിയാതെ പോയതിന്റെ വേദനയും അവർ പങ്കുവച്ചു. മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഹൃദയത്തിൽ ചെറിയൊരു ആശ്വാസം തോന്നിയെന്നും അവർ പറഞ്ഞു.
അതേസമയം സെയ്തൂണിൽ മാത്രം തിരച്ചിൽ അവസാനിക്കുന്നില്ല. ഗാസ സിവിൽ ഡിഫൻസ് കണക്കുകൾ പ്രകാരം ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായി കരുതപ്പെടുന്നു. കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ വലിയ എക്സ്കവേറ്ററുകൾ, ട്രക്കുകൾ, ബുൾഡോസറുകൾ, തിരച്ചിൽ ഉപകരണങ്ങൾ, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ആവശ്യമാണ്. എന്നാൽ ഇത്തരം ഭാരമേറിയ യന്ത്രസാമഗ്രികളുടെ ലഭ്യത പരിമിതമായത് രക്ഷാപ്രവർത്തനത്തെ വളരെ മന്ദഗതിയിലാക്കുകയാണ്.
ഗാസ സിവിൽ ഡിഫൻസ് മേധാവി റാഇദ് അൽ-ദഹ്ഷാൻ പറയുന്നതനുസരിച്ച്, ആവശ്യമായ ഉപകരണങ്ങൾ ലഭിച്ചാൽ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്ന ആയിരക്കണക്കിന് മൃതദേഹങ്ങൾ മാസങ്ങൾക്കുള്ളിൽ പുറത്തെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ആവശ്യമായ യന്ത്രസാമഗ്രികൾ ഗാസയിലെത്തിക്കാൻ കഴിയാത്ത സാഹചര്യം തുടരുകയാണെങ്കിൽ ഈ പ്രവർത്തനങ്ങൾ വർഷങ്ങളോളം നീളാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ വീണ്ടെടുക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഗാസ സിറ്റിയിലും വടക്കൻ, മധ്യ ഗാസയിലുമായി തകർന്ന 147 വീടുകളിൽ തിരച്ചിൽ നടത്തുകയാണ്. ഈ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ 1,072ഓളം മൃതദേഹങ്ങൾ ഉണ്ടായിരിക്കാമെന്നാണ് കണക്കാക്കുന്നത്. 2025 നവംബറിൽ ആരംഭിച്ച ആദ്യഘട്ടത്തിൽ 54 തകർന്ന വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നുമായി ഏകദേശം 333 മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾക്ക് കൂട്ട അന്ത്യകർമങ്ങളും നടന്നു. ഇമാം അൽ-ഷാഫി മസ്ജിദിന് സമീപത്ത് നിന്ന് ആരംഭിച്ച വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പിന്നീട് സെയ്തൂൺ മേഖലയിലെ രക്തസാക്ഷികളുടെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി കൂട്ടക്കുഴിമാടങ്ങളിൽ സംസ്കരിച്ചു.






