വൈറ്റില: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു സ്വകാര്യ ബസ് ജീവനക്കാർ മുങ്ങിയതായി പരാതി. അപകടത്തിൽ കുമ്പളം കൊപ്പറമ്പിൽ കെ.പി.രവീന്ദ്രന് (67) ആണ് ഗുരുതരമായി പരുക്കേറ്റത്. എളംകുളം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
രണ്ടു ബസുകൾ മത്സരയോട്ടം നടത്തി വരികയായിരുന്നതിനിടെ ബസുകളിൽ ഒന്ന് രവീന്ദ്രനെ തട്ടിയിട്ടത്. ഈ സമയം പിൻ ചക്രത്തിനടിയിൽ പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതും കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ബസ് അൽപം മുന്നിലേക്ക് മാറ്റി നിർത്തി. ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേക്കു മാറ്റിയത്.
ഇതിനിടെ ആശുപത്രിയിൽ എത്തിക്കാമെന്നു പറഞ്ഞ ബസുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേയ്ക്കും ബസുകാർ മുങ്ങി. പിന്നീട് ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. അതേസമയം പനങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തോർത്ത് വിൽപന കൊണ്ടാണ് ജീവിതം പുലർത്തുന്നത്. പരുക്കേറ്റ തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നാണ് ആവശ്യം




