ലണ്ടൻ: കൊടുംതണുപ്പിന് പേരുകേട്ട യൂറോപ്യൻ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗത്തെ നേരിടുന്നു. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ ജനജീവിതം സാരമായി ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ ചൂടിൽ യൂറോപ്പിലാകെ 1,500-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ മാത്രം 1,300-ലേറെ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
ലോകാരോഗ്യ സംഘടന (WHO) യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന ഈ ഉഷ്ണതരംഗത്തെ ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടുതൽ രൂക്ഷമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് നിലവിലെ സാഹചര്യമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ശാസ്ത്രജ്ഞരുടെ വിശദീകരണമനുസരിച്ച്, ‘ഹീറ്റ് ഡോം’ (Heat Dome), ‘ഒമേഗ ബ്ലോക്ക്’ (Omega Block) എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളാണ് അസാധാരണ ചൂടിന് കാരണം. ചൂടുള്ള വായു അന്തരീക്ഷത്തിൽ കുടുങ്ങിക്കിടക്കുന്നതോടെ തണുത്ത വായുവിന്റെ പ്രവാഹവും മേഘരൂപീകരണവും തടസ്സപ്പെടുകയും അതുവഴി താപനില അപകടകരമായി ഉയരുകയും ചെയ്യുന്നു.
ഫ്രാൻസിന് പുറമെ ജർമനി, ബ്രിട്ടൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ ശക്തമായ ആഘാതത്തിലാണ്. സ്പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ കാട്ടുതീ ഭീഷണിയും രൂക്ഷമായിട്ടുണ്ട്. റോം, വെനീസ്, മിലാൻ ഉൾപ്പെടെ ഇറ്റലിയിലെ 18 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടുംചൂട് ആരോഗ്യ മേഖലയെയും സാരമായി ബാധിച്ചു. പാരിസ്, റോം, വെനീസ്, മിലാൻ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളുടെ അടിയന്തര വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. പ്രത്യേകിച്ച് 65 വയസിന് മുകളിലുള്ളവരും കെയർ ഹോമുകളിൽ കഴിയുന്നവരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
അതേസമയം, യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബും പോ നദിയും ജലനിരപ്പ് കുറഞ്ഞ് വറ്റിത്തുടങ്ങിയിട്ടുണ്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി നദികളിലും തടാകങ്ങളിലും ഇറങ്ങിയ നിരവധി പേരും അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ സ്കൂളുകൾക്കും ചില വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും താൽക്കാലികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും അത്യാവശ്യ സാഹചര്യമല്ലാതെ പുറത്തിറങ്ങരുതെന്നും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.















































