മലപ്പുറം: സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം വിജയരാഘവൻ എസ്.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. ‘സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
വസ്‌തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത് വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ. മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ് എ വിജയരാഘവൻ. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്‍ലിം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്.
അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം’ -സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

















































