തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ രാഷ്ട്രീയതലത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാന ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ഉന്നതതല അവലോകനയോഗം ചേർന്നു. മൺസൂൺ മുന്നൊരുക്കങ്ങൾ മുതൽ സ്കൂൾ തുറക്കൽ, പാമ്പുകടി പ്രതിരോധം, സെൻസസ്, ദേശീയപാത വികസനം, എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം തുടങ്ങി വിവിധ വിഷയങ്ങളിലെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി) വ്യാപനം വേഗത്തിലാക്കാൻ ജില്ലാ തലത്തിൽ ഏകോപിത ഇടപെടൽ വേണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ അതിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. റോഡ് കട്ടിംഗ് അനുമതികൾ വേഗത്തിലാക്കുകയും അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർമാർക്കും പിഎൻജി കമ്പനികൾക്കും നിർദേശം നൽകി.
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തതായി യോഗത്തിൽ വ്യക്തമാക്കി. കൈത്തറി വകുപ്പ് മുഖേന യൂണിഫോം തുണി വിതരണം പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്കൂളുകളിലേക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായെന്നും അറിയിച്ചു.
സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും യോഗം പരിശോധിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വിവിധ ഏജൻസികളുടെ അനുമതികൾ നിലവിൽ നിർബന്ധമാണെന്ന് യോഗം വിലയിരുത്തി. എന്നാൽ സമയപരിധി പരിഗണിച്ച് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നടപടിക്രമങ്ങൾ ലളിതമാക്കുന്ന പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.
സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി കർശന നിർദേശം നൽകി. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നേരിട്ട് നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
സെൻസസ് പ്രവർത്തനങ്ങളിലെ ബാക്കി ജോലികൾ ഉടൻ തിരിച്ചറിഞ്ഞ് നിശ്ചിത സമയപരിധിക്കകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജില്ലാ തല അവലോകന യോഗങ്ങളും ഫീൽഡ് സന്ദർശനങ്ങളും ശക്തമാക്കണമെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു.
മൺസൂൺ കാലത്ത് വർധിക്കുന്ന പാമ്പുകടി ഭീഷണി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ‘സർപ്പ’ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കാനും സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ കുറ്റിച്ചെടികൾ നീക്കം ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്ന് നിർദേശിച്ചു. വിക്ടേഴ്‌സ് ചാനൽ വഴിയും ബോധവത്കരണം ശക്തമാക്കും.
മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലപ്പുറം മങ്കടയിൽ മിന്നലേറ്റ് നാല് യുവാക്കൾ മരിച്ച സംഭവത്തിൽ യോഗം അനുശോചിച്ചു. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും അടിയന്തര ധനസഹായം നൽകാൻ തീരുമാനിച്ചു. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം ഉടൻ അനുവദിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
ദുരന്തസാധ്യത കൂടുതലുള്ള മേഖലകൾക്കായി പ്രത്യേക ശമനപദ്ധതികൾ തയ്യാറാക്കണമെന്നും ‘ഓറഞ്ച് ബുക്ക്’ പ്രകാരമുള്ള ബാക്കി ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലെ സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്ക് പുതുക്കിയ അപകടസാധ്യതാ ഭൂപടങ്ങൾ കൈമാറിയതായും യോഗം വിലയിരുത്തി.
ദേശീയപാത വികസന പ്രവൃത്തികളുടെ പുരോഗതിയും യോഗം പരിശോധിച്ചു. ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബാക്കി വരുന്ന അവസാനഘട്ട ജോലികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ ദേശീയപാത അതോറിറ്റിയുമായും മറ്റ് ഏജൻസികളുമായും ഏകോപനം ശക്തമാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.


















































