കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പാകിസ്താൻ അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. മിനിറ്റുകൾക്കകം വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ പൂർണമായും നഷ്ടമായി. കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ അകലെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ‘ഫ്ലൈറ്റ്‌റഡാർ24’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിമാനം ആദ്യം വളരെ വേഗത്തിൽ ഉയരം നഷ്ടപ്പെടുകയും പിന്നീട് അൽപസമയം വീണ്ടും ഉയരുകയും ചെയ്തു. എന്നാൽ അതിന് പിന്നാലെ 36,550 അടി ഉയരത്തിൽ നിന്ന് നിയന്ത്രണം വിട്ട് അതിവേഗത്തിൽ അറബിക്കടലിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 400 കിലോമീറ്റർ വേഗതയിലായിരുന്നു അവസാന പതനമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ക്യാപ്റ്റൻ മുഹമ്മദ് രിസ്‌വാൻ ഇദ്‌രീസ്, സഹപൈലറ്റ് ഫൈസൽ ജതോയ്, ഫ്ലൈറ്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, ലോഡർ മുഹമ്മദ് തൗഫീഖ് ഖാൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കായി കടലിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽ കാണാതായ ജീവനക്കാരുടെ കുടുംബങ്ങളോട് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. 27 വർഷം പഴക്കമുള്ള ഈ ബോയിങ് 737 വിമാനം ആദ്യം യാത്രാവിമാനമായാണ് സർവീസ് നടത്തിയിരുന്നത്. 2012-ൽ ചരക്കുവിമാനമാക്കി മാറ്റിയ ഇത് പിന്നീട് കെ2 എയർവേയ്‌സ് ഏറ്റെടുക്കുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പാകിസ്താൻ നടത്തുന്ന അന്വേഷണത്തിന് അമേരിക്കയുടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് കമ്പനിയുടെ വിദഗ്ധരും സാങ്കേതിക സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.

















































