ജറുസലം: ഹമാസിന്റെ പുതിയ സായുധവിഭാഗം മേധാവിയായ മുഹമ്മദ് ഒദേയെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ ചൊവ്വാഴ്ച രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഒദേ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഹമ്മദ് ഒദേയുടെ മരണവുമായി ബന്ധപ്പെട്ട് ഹമാസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഹമാസിന്റെ സായുധസംഘടനയുടെ മുൻ തലവനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഒദേ നേതൃത്വചുമതലയിലേക്ക് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം സംഘടനയുടെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ അതും ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ വലിയ ആക്രമണത്തിന്റെ ആസൂത്രകരിലൊരാളായി മുഹമ്മദ് ഒദേയെ ഇസ്രയേൽ കണക്കാക്കുന്നു. അന്നത്തെ ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിലും തന്ത്രരൂപീകരണത്തിലും പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലാണ് ഒദേ ശ്രദ്ധിക്കപ്പെട്ടത്.
1974ൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഒദേ ജനിച്ചത്. 1987ലെ ഒന്നാം ഇൻതിഫാദ കാലത്താണ് അദ്ദേഹം ഹമാസിൽ സജീവമായത്. തുടക്കത്തിൽ സംഘടനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘മജ്ദ് യൂണിറ്റ്’ അംഗമായിരുന്നു. പിന്നീട് 2000ലെ രണ്ടാം ഇൻതിഫാദ സമയത്ത് ഖസാം ബ്രിഗേഡിൽ ചേർന്നു.
ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും കഴിവ് തെളിയിച്ച ഒദേ പിന്നീട് ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ഉയർന്നു. സംഘടനയുടെ സായുധപ്രവർത്തനങ്ങളിലും തന്ത്രപരമായ തീരുമാനങ്ങളിലുമെല്ലാം നിർണായക പങ്കുവഹിച്ച നേതാവായാണ് അദ്ദേഹം അറിയപ്പെട്ടത്.
2017 മുതൽ 2019 വരെ വടക്കൻ ബ്രിഗേഡിന്റെ കമാൻഡറായും പ്രവർത്തിച്ചു. പിന്നീട് ഇസ്രയേൽ ആക്രമണങ്ങളിൽ ഹമാസിന്റെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെ സൈനിക പ്രവർത്തനങ്ങൾ, ആയുധശേഖരണം, സംഘാടന നിയന്ത്രണം തുടങ്ങിയ പ്രധാന ചുമതലകൾ ഒദേയുടെ മേൽനോട്ടത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം 15ന് ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിലാണ് ഹമാസിന്റെ സായുധവിഭാഗം തലവനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതിന് പിന്നാലെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ മുഹമ്മദ് ഒദേയും കൊല്ലപ്പെട്ടെന്ന ഇസ്രയേൽ അവകാശവാദം പുറത്തുവന്നിരിക്കുന്നത്.
ഗാസയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഹമാസിന്റെ നേതൃത്വനിരയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നത്. എന്നാൽ സംഘടനയുടെ പ്രധാന നേതാക്കളെ നഷ്ടപ്പെട്ടിട്ടും ഹമാസ് പ്രവർത്തനങ്ങൾ തുടരുന്നുവെന്നതാണ് മേഖലയിലെ സുരക്ഷാ ആശങ്കകൾ കൂടുതൽ വർധിപ്പിക്കുന്നത്.


















































