ആറാട്ടുപുഴ : കിഴക്കേക്കര കനകക്കുന്നിൽ കാണാതായ വയോധികയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ മല്ലിക്കാട്ടുകടവിനു സമീപം കായലിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്കു സമീപം സാധുപുരത്ത് തെക്കതിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മ (80)യെ കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. തലയ്ക്കു പിന്നിലേറ്റ മുറിവും കൈകാലുകൾ ബന്ധിച്ചു കായലിൽ തള്ളിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ കൊലപാതകം നടന്നിരിക്കാമെന്നാണു കരുതുന്നത്.
ഭർത്താവ് മരിച്ച തങ്കമ്മ തനിച്ചാണു കഴിഞ്ഞിരുന്നത്. വിദേശത്ത് ഉദ്യോഗസ്ഥനായ മകൻ സത്യദാസിന്റെ വീട് അടുത്താണ്. വിവാഹിതയായ മകൾ ഷൈമോളും വേറെയാണു താമസം. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഷൈമോൾ അമ്മയെ കാണാതെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണു കായലിൽ ജഡം പൊങ്ങിയത്. തങ്കമ്മ ഒറ്റയ്ക്കു താമസിക്കുന്നത് അറിയാവുന്നവരാകണം കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം. ഇവരുടെ സമീപവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നു.
ബ്ലൗസ് മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഇവർ ധരിക്കാറുള്ള കൈലി മുണ്ടുകൊണ്ട് കാലുകളും തോർത്ത് ഉപയോഗിച്ച് കൈകളും ബന്ധിച്ച നിലയിലായിരുന്നു. കായലരികിലുള്ള കാട്ടുകല്ലാണ് കഴുത്തിൽ കെട്ടിയിരുന്നത്.ഇവരുടെ വീടിനു പിൻവശത്തു കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി തിരികെ പോയതാകാമെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി അതിശക്തമായ മഴ പെയ്തിരുന്നു. അയൽവാസികൾ ഒന്നും അറിയാതെ പോയത് അതുകൊണ്ടാകാമെന്നും കരുതുന്നു.
അമ്മ അഞ്ചു വളകളും ഒരു മോതിരവും സ്ഥിരമായി ധരിക്കാറുണ്ടായിരുന്നെന്നു മകൾ ഷൈമോൾ പറഞ്ഞു. മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലായിരുന്നു. അതിനാൽ കവർച്ചയ്ക്കു വേണ്ടിയുള്ള കൊലപാതകമെന്നാണു സംശയിക്കുന്നത്. തങ്കമ്മയുടെ മെത്തയ്ക്കടിയിൽ നിന്നു മാലയും രണ്ടു മോതിരവും അടങ്ങിയ പഴ്സ് കിട്ടി. അതിനാൽ മോഷ്ടാക്കൾ വീട്ടിൽ കയറിയിട്ടില്ല എന്നു കരുതുന്നു.
തിങ്കളാഴ്ച രാവിലെ മകൾ ഷൈമോൾ വീട്ടിലെത്തുമ്പോൾ മുൻ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്താൽ വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറിയത്. തങ്കമ്മയെ കാണാതിരുന്നതിനെത്തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മക്കളുടെ വീട്ടിലല്ലാതെ ദൂരെയെങ്ങും തങ്കമ്മ പോകാറില്ലായിരുന്നു. വിദേശത്തു നിന്ന് അവധിക്കു വന്ന മകൻ സത്യദാസ് അഞ്ച് ദിവസം മുൻപാണ് തിരികെ പോയത്.
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അന്വേഷണം നടത്താൻ തിങ്കളാഴ്ച ഉച്ചയോടെ തങ്കമ്മയുടെ വീട്ടിലെത്തിയ തങ്ങളെ റോഡിൽ നിന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഭീഷണിപ്പെടുത്തിയതായി കനകക്കുന്ന് പൊലീസ്. എസ്ഐ ടി.എസ് സനീഷും ഒരു പൊലീസുകാരനുമാണു അന്വേഷണത്തിന് എത്തിയത്. അയൽവാസികളോട് കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനോ വ്യക്തമായ അന്വേഷണം നടത്തുന്നതിനോ കഴിയാതെ എസ്ഐക്ക് തിരികെ പോകേണ്ടി വന്നു. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു നാലു പേർക്കെതിരെ കേസ് എടുത്തതായി എസ്ഐ പറഞ്ഞു. പ്രദേശത്ത് ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അന്വേഷണം നടത്താൻ തിങ്കളാഴ്ച ഉച്ചയോടെ തങ്കമ്മയുടെ വീട്ടിലെത്തിയ തങ്ങളെ റോഡിൽ നിന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഭീഷണിപ്പെടുത്തിയതായി കനകക്കുന്ന് പൊലീസ്. എസ്ഐ ടി.എസ് സനീഷും ഒരു പൊലീസുകാരനുമാണു അന്വേഷണത്തിന് എത്തിയത്. അയൽവാസികളോട് കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനോ വ്യക്തമായ അന്വേഷണം നടത്തുന്നതിനോ കഴിയാതെ എസ്ഐക്ക് തിരികെ പോകേണ്ടി വന്നു. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു നാലു പേർക്കെതിരെ കേസ് എടുത്തതായി എസ്ഐ പറഞ്ഞു. പ്രദേശത്ത് ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.



















































