കൊച്ചി: 2018ൽ നടന്ന അഭിമന്യു വധക്കേസിലെ രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി കോടതി. രേഖകൾ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിൻറെ ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന് മുഴുവൻ രേഖകളും പ്രോസിക്യൂഷൻ കൈമാറി.
എന്നാൽ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോൾ തന്നെ പരിശോധിക്കൂ, കുടുതൽ സമയമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികമായി ചുമത്തിയ കുറ്റം പ്രതികളെ വായിച്ചു കേൾപ്പിച്ചത്. തുടർന്ന് സാക്ഷി വിസ്താര തിയതി നിശ്ചയിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പക്ഷെ തിങ്കളാഴ്ച കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിഭാഗം രേഖകൾ ആവശ്യപ്പെട്ടത്. രേഖകൾ ഉടൻ പ്രോസിക്യൂഷൻ കൈമാറിയതോടെ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൻറെ വിചാരണ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കാൻ ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. തുടർന്ന് ഇന്ന് തന്നെ രേഖകൾ പരിശോധിക്കാൻ കോടതി പ്രതിഭാഗത്തിന് നിർദേശം നൽകി. ഉച്ചയ്ക്ക് മൂന്നിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ സാക്ഷി വിസ്താരത്തിന്റെ തിയതിയും കോടതി തീരുമാനിക്കും.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജിൽ വച്ച് അഭിമന്യു കൊലപ്പെട്ടത്. കേസിൻറെ വിചാരണ എട്ടു വർഷം നീണ്ടു പോയതിൽ അഭിമന്യുവിൻറെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നിർദേശം നൽകിയത്.






